നോയിഡ: യുവതിയെ ബലാത്സം​ഗം ചെയ്ത ശേഷം അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുട്യൂബെറെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. രാജീവ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. നോയിഡ സെക്ടർ 76 ലെ താമസക്കാരിയായ യുവതിയെ മയക്കുമരുന്ന് നൽകിയ ശേഷം ഇയാൾ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുകയും ആ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഇയാൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

യുവതി സെക്ടർ 39 ലെ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. തനിക്ക് മയക്കുമരുന്ന് നൽകി ലൈം​ഗികമായി പീഡിപ്പിച്ച ഇയാൾ കൃത്യം മൊബൈലിൽ പകർത്തുകയും ഇത് ഉപയോ​ഗിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്യുമെന്നാണ് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തിയത്. ഇയാൾ പിന്നീട് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

സോഷ്യൽ മീഡിയയിലൂടെയാണ് സ്ത്രീ രാജീവ് കുമാറിനെ പരിചയപ്പെട്ടത്. ഇയാൾ ക്ഷണിച്ചതുപ്രകാരം നോയിഡ സെക്ടർ 39 ലെ ഒരു ഫ്ലാറ്റിൽ ചെന്നപ്പോഴാണ് സംഭവം നടന്നത്. കുടിക്കാൻ നൽകിയ വെള്ളത്തിൽ ഇയാൾ മയക്കുമരുന്ന് കലർത്തി. ഇത് കുടിച്ച് ബോധരഹിതയായ സ്ത്രീയെ ഇയാൽ ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാതിരിക്കാൻ 13 ലക്ഷം രൂപ നൽകണമെന്നാണ് രാജീവ് കുമാർ ആവശ്യപ്പെട്ടത്. പണം നൽകിയിട്ടും ഇയാൾ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഇതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

സ്ത്രീയുടെ പരാതി രെജിസറ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് ​ഗൗതം ബുദ്ധ ന​ഗർ ഡിസിപി വൃന്ദ ശുക്ല പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.