മംഗളുരു: കർണാടക സുള്ള്യയിലെ ബിജെപി -യുവമോർച്ച അംഗം പ്രവീൺ കുമാർ നെട്ടാരുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിൽ ബിജെപി സർക്കാരിനെതിരെ പ്രവർത്തകരുടെ രോഷപ്രകടനം. എംപിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ നളിൻ കുമാർ കട്ടീലിന്റെ വാഹനം ഉപരോധിച്ച സമരക്കാർ അദ്ദേഹത്തെ വാഹനത്തിൽ നിന്നും ഇറങ്ങാൻ പോലും അനുവദിച്ചില്ല.

രോഷാകുലരായ പ്രവർത്തകർ കട്ടീലിന്റെ വാഹനം ആക്രമിക്കാൻ തുനിയുകയും ആർഎസ്എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ടിനെ ചീത്ത വിളിക്കുകയും ബിജെപി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തു. നളിൻ, മന്ത്രി സുനിൽകുമാർ, പുത്തൂർ എംഎൽഎ സഞ്ജീവ മറ്റന്തൂർ എന്നിവർ ബെല്ലാരെയിൽ എത്തിയതോടെയാണ് ആയിരക്കണക്കിന് പ്രവർത്തകർ ഇവർക്ക് എതിരായി മുദ്രാവാക്യം വിളിച്ചത്

പൊലീസ് രംഗത്ത് വന്നതോടെ സംഘർഷം മൂർച്ഛിച്ചു. നേതാക്കളെ ഉൾപ്പെടെ പൊലീസ് ക്രൂരമായി മർദിച്ചു. കാസർകോട്ടെ ബിജെപി നേതാവായ രമേശനെ പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പടരുകയാണ്. തന്നെ അടിച്ചാൽ ഒന്നും ഈ പ്രശ്‌നം അവസാനിക്കില്ലെന്ന് തന്നെ പറ്റുമെങ്കിൽ കൊന്നോളൂ എന്ന് പൊലീസിനെ രമേശന് വെല്ലുവിളിക്കുന്നതും ദൃശ്യത്തിൽ ഉണ്ട്.

അതേസമയം കൊലപാതകത്തിന് പിന്നിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) എന്നിവയുടെ പങ്കുണ്ടെന്ന് കേന്ദ്ര പാർലമെന്ററി കാര്യ, ഖനന, കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷി ന്യൂഡൽഹിയിൽ പറഞ്ഞു. എഫ് ഐ ആറിൽ ഇതുമായി ബന്ധപ്പെട്ട സൂചനകൾ ഉണ്ടെന്നും തങ്ങളുടെ സർക്കാർ കർശനമായ നടപടി സ്വീകരിക്കുമെന്നും കുറ്റവാളികൾക്കെതിരെ കേസെടുക്കുമെന്നും മന്ത്രി കൂട്ടി ചേർത്തു..

തന്റെ ഭർത്താവിനെപ്പോലെ സംരക്ഷിക്കപ്പെടേണ്ട നിരപരാധികൾ നിരവധിയുണ്ടെന്നും ഈ വിധി മറ്റൊരു വ്യക്തിക്കും നേരിടേണ്ടി വരരുതെന്നും പ്രവീൺകുമാർ നെട്ടാരുവിന്റെ ഭാര്യ നൂതന പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലയിലെ മൂന്ന് താലൂക്കുകളിൽ അധികൃതർ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട് .അഞ്ച് പ്രതികളെ കസ്റ്റഡിയിലെടുത്തതായും കേസ് അന്വഷണം ശക്തമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് ബിജെപി യുവമോർച്ച അംഗവും സൂളിയ സ്വദേശിയുമായ പ്രവീൺ കുമാർ നെട്ടറു(31) വെട്ടേറ്റ് മരിച്ചത്. ബൈക്കിലെത്തിയ അജ്ഞാതരായ രണ്ട് അക്രമികൾ വാളുകൊണ്ട് ആക്രമിച്ച് കടന്നു കളയാക്കുകയായിരുന്നു. പുത്തൂരിനടുത്തുള്ള ബെല്ലാരെ ഗ്രാമത്തിലെ പെരുവാജെ ക്രോസിൽ നെട്ടരു കോഴിക്കട നടത്തിവരുകയായിരുന്നു. നേരത്തെ എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകത്തിൽ ആരോപണ വിധേയനായിരുന്നു കൊല്ലപ്പെട്ട നെട്ടാരു.