തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർക്ക് എതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം കത്തിച്ച് യുവമോർച്ച. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിലാണ് കത്തിച്ചത്.

കേരള നിയമസഭ കാലാകാലങ്ങളായി പാസാക്കുന്ന പ്രമേയങ്ങൾ കേവലം മതപ്രീണനത്തിലൂടെ വോട്ട് ബാങ്കിന് വേണ്ടി മാത്രമാണെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർസജിത്ത് പറഞ്ഞു.

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം പിന്താങ്ങുകയായിരുന്നു. സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാലയാക്കി ദ്വീപിനെ മാറ്റുകയാണെന്നും കോളോണിയൽ കാലത്തെ വെല്ലുന്ന നടപടികളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു, ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററെ മാറ്റണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

തെങ്ങുകളിൽ കാവി നിറം പൂശിക്കൊണ്ട് ആരംഭിച്ച് ഇപ്പോൾ ആ ജനതയുടെ ആവാസ വ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകർക്കുന്നതായി വളർന്നുകഴിഞ്ഞിരിക്കുന്നുവെന്ന് പ്രമേയത്തിൽ പറഞ്ഞു.