ന്യൂഡൽഹി: പാക് നാവിക സേന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അന്താരാഷ്ട്ര സമുദ്രാതിർത്തിയിലെ വെടിവെപ്പിൽ പാക്കിസ്ഥാനെതിരെ കർശന നിലപാടിലാണ് ഇന്ത്യ. വിഷയം അന്തർദേശീയ വേദികളിൽ ഉന്നയിക്കും. വിഷയം ഗൗരവമായി എടുക്കുന്നതായും നയതന്ത്ര തലത്തിൽ ഉന്നയിക്കുമെന്നും വിദേശ കാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട ബോട്ടിൽ നിന്ന് കരയ്ക്ക് എത്തിച്ച മത്സ്യ തൊഴിലാളികളോട് വിവരങ്ങൾ ചോദിച്ചറിയുകയാണെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. സംഭവത്തിൽ ഗുജറാത്ത് പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ഇന്നലെ രാവിലെ ഗുജറാജ് തീരത്ത് വച്ചാണ് പാക് നാവിക സേനയുടെ വെടിയേറ്റ് ഒരു മത്സ്യ തൊഴിലാളി മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തത്.

ഗുജറാത്ത് പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം വാർത്ത റിപ്പോർട്ട് ചെയ്തത്. ആറ് മത്സ്യത്തൊഴിലാളികളെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഒരാൾക്ക് വെടിവെപ്പിൽ പരിക്കേറ്റെന്നും റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലെ ദ്വാരക തീരത്തിന് സമീപത്തെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിലാണ് സംഭവം. ശ്രീധർ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ജൽപാരി എന്ന ബോട്ടിന് നേരെ പാക് നാവിക സേന അകാരണമായി വെടിവെക്കുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ആറുപേരെ പാക് നാവിക സേന കസ്റ്റഡിയിലെടുത്തെന്നും ഇതിൽ ഒരാൾക്ക് വെടിവെപ്പിൽ പരിക്കേറ്റെന്നും റിപ്പോർട്ട് ചെയ്തു.

ഇതേപ്രദേശത്ത് മുമ്പും പാക് നാവികസേന ഇന്ത്യൻ മത്സ്യത്തൊഴിലാളികളോട് പ്രകോപനപരമായി പെരുമാറിയിട്ടുണ്ട്. 2013ൽ പാക് നാവികസേനയുടെ വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ വർഷം 11 പേരെ പാക് നാവികസേന അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്നലെ രാവിലെ പത്തോടെയാണ് ആക്രമണമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന ബാക്കി ആറു പേരെ പാക് നാവികസേന ബന്ദികളാക്കിയശേഷം വൈകിട്ടോടെ വിട്ടയച്ചു. ഇതിൽ ഒരാൾക്ക് വെടിവയ്പിൽ പരിക്കേറ്റെന്നും ബോട്ട് പിടിച്ചെടുത്തെന്നും റിപ്പോർട്ടുകളുണ്ട്.

ഗുജറാത്തിലെ ഓഖയിൽ നിന്നും പുറപ്പെട്ട 'ജൽപരി' എന്ന ബോട്ടിനു നേരെയാണ് അകാരണമായി പാക് നാവികസേന വെടിയുതിർത്തത്. ഗുജറാത്തിലെ പ്രാദേശിക മാധ്യമങ്ങളാണ് ചിത്രങ്ങൾ സഹിതം വാർത്ത പുറത്തുവിട്ടത്. ദ്വാരക തീരത്ത് നിന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലേക്കുള്ള ദൂരം 189 നോട്ടിക്കൽ മൈലാണ്. ദ്വാരകയിൽ മുൻപും പാക് നാവികസേനയുടെ ഭാഗത്തു നിന്ന് പ്രകോപനങ്ങളും ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. 2013ൽ പാക് നാവികസേന നടത്തിയ വെടിവയ്പിൽ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു.

കഴിഞ്ഞ വർഷം 11 മത്സ്യത്തൊഴിലാളികളെ പാക് നാവികസേന അറസ്റ്റ് ചെയ്തിരുന്നു. 558 മത്സ്യത്തൊഴിലാളികൾ പാക് ജയിലിൽഅന്താരാഷ്ട്ര മരിറ്റൈം ബൗണ്ടറി ലൈൽ (ഐ.എം.ബി.എൽ) ലംഘിച്ചെന്നാരോപിച്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക് മറൈൻ സെക്യൂരിറ്റി എജൻസി ബന്ധികളാക്കി ജയിലിൽ അടയ്ക്കുന്നത് ആവർത്തിക്കുകയാണ്.ആഗസ്റ്റിലെ കണക്കുകൾ പ്രകാരം 558 മത്സ്യത്തൊഴിലാളികൾ പാക് ജയിലിലുണ്ട്. ഇവരിൽ ഏറിയ പങ്കും ഗുജറാത്ത്, ദാമൻ ആൻഡ് ദിയു സ്വദേശികളാണ്. അതേസമയം, ഇന്ത്യൻ അതിർത്തി ലംഘിച്ചതിന് 74 പാക് മത്സ്യത്തൊഴിലാളികൾ ഇന്ത്യൻ ജയിലിലുമുണ്ട്.

ഇത്തരത്തിൽ ജയിലിൽ അടക്കപ്പെടുന്നവർക്ക് നിയമസഹായം നൽകാൻ ഇരുരാജ്യങ്ങളും ചേർന്ന് നാല് റിട്ട.ജഡ്ജിമാരും ഒരു മുതിർന്ന നിയമവിദഗ്ദനും അംഗമായ ജുഡിഷ്യൽ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. എന്നാൽ, 2013 ഒക്ടോബറിൽ ഇന്ത്യയിലാണ് സമിതി അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ഒരു വിദേശിയെ തടവിലാക്കിയാൽ അയാളുടെ രാജ്യത്തെ കോൺസുലേറ്റിനെ അറിയിക്കണമെന്നും ആവശ്യമായ നിയമസഹായം ലഭ്യമാക്കാൻ കോൺസുലേറ്റിന് അവസരം നൽകണമെന്നുമുള്ള വിയന്ന കരാർ ലംഘനമാണ് പാക്കിസ്ഥാൻ നടത്തുന്നതെന്ന് ജയിലിലായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ ആരോപിച്ചിരുന്നു.