ന്യുഡൽഹി: ഇന്ത്യൻ പൗരന്മാർക്ക് നിർബന്ധിത ക്വാറന്റീൻ എർപ്പെടുത്തിയ യുകെയുടെ നടപടിയക്കെതിരേ അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. വാക്സിൻ സർട്ടിഫിക്കറ്റുണ്ടെങ്കിലും തിങ്കളാഴ്ച മുതൽ ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാർക്കും 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കിയതായി ഇന്ത്യ പ്രഖ്യാപിച്ചു.

വാക്സിൻ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നിട്ടും ഇന്ത്യക്കാർക്കായി യുകെ ഭരണകൂടം സമാനമായ ക്വാറന്റീൻ മാനദണ്ഡം നിർദേശിച്ചിരുന്നു. ഈ തീരുമാനം പിൻവലിക്കാൻ ഇന്ത്യ സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിലും തീരുമാനം മാറ്റാൻ യുകെ ഭരണകൂടം തയാറായിരുന്നില്ല. ഇതിന് മറുപടിയായാണ് ഇന്ത്യയുടെ ഈ തീരുമാനം.

ഇന്ത്യ പൗരന്മാർക്ക് നൽകുന്ന വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കാൻ യു.കെ തയാറായിരുന്നില്ല. ഇത് ഇന്ത്യയുടെ കടുത്ത അമർഷത്തിന് കാരണമായിരുന്നു. തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഇന്ത്യ കനത്ത നടപടികളിലേക്ക് പോകുമെന്ന മുന്നറിയിപ്പും വിദേശകാര്യ മന്ത്രാലയം യു.കെയ്ക്ക് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി.

നേരത്തെ ഇന്ത്യൻ വാക്‌സിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കാത്ത നടപടിക്കെതിരെ പ്രതിഷേധവുമായി ശശി തരൂര് അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. ഇതോടെ ഇന്ത്യൻ വാക്‌സിൻ സർട്ടിഫിക്കറ്റിനാണ് കുഴപ്പമെന്നാണ് ബ്രിട്ടൻ പ്രതികരിച്ചിരുന്നു.

ആശങ്കയോടെ യുകെ മലയാളികൾ

ഇന്ത്യയും നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയതോടെ യുകെ മലയാളികൾ അടക്കം ആശങ്രകയിലാണ്. വാക്‌സിൻ എടുത്ത് ഇന്ത്യയിൽ എത്തുന്നവർക്കും ഹോം ക്വാറന്റൈൻ ഉൾപ്പെടെ ശക്തമായ നടപടികൾ സ്വീകരിക്കും എന്ന്‌തോടെ നിരവധി മലയാളികൾ ഹോം ക്വാറന്റീനിൽ ആയേക്കും. ബ്രിട്ടന്റെ ചുവടു പിടിച്ചു ഇന്ത്യയും കർക്കശ നിലപാടിലേക്ക് നീങ്ങിയാൽ ഇപ്പോൾ ലഭിച്ച കോവിഡ് സ്വാതന്ത്ര്യം നാട്ടിലെത്തുന്ന യുകെ മലയാളികൾക്കും നഷ്ടമാകും എന്ന ആശങ്കയാണ് എവിടെയും.