മുംബൈ: മുംബൈ കഞ്ചൂർമാർഗിൽ പതിനൊന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഫ്ളാറ്റിലെ വാച്ച്മാൻ അറസ്റ്റിൽ. പോക്സോ നിയമപ്രകാരമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. ഫ്ളാറ്റിൽ താമസിക്കുന്ന കുട്ടിയെ വാച്ച്മാൻ ക്രൂരമായാണ് ഉപദ്രവിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിവരം കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.

വെള്ളിയാഴ്ച രാത്രിയോടെ തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

മുംബൈയിലെ നഗര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കുട്ടികൾക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പത്തോളം പരാതികൾ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു.