ആലപ്പുഴ: രാഷ്ട്രീയക്കാരിലെ അന്ധവിശ്വാസികൾ അനേകമുണ്ട്. അശുഭകരമാണെന്ന് കരുതുന്നവർ പലപ്പോഴും ഉപേക്ഷിക്കുന്ന നമ്പറുകളുടെ കൂട്ടത്തിലാണ് 13 നമ്പർ. കാറിന് ഈ നമ്പർ കൊള്ളില്ലെന്ന് വിശ്വസിക്കുന്നവർ ഇന്നും ഏറെയുണ്ട്. എന്നാൽ, ഈ പേടി മാറ്റിയത് മുൻപ് എം എ ബേബി മന്ത്രി ആയിരിക്കുമ്പോഴാണ്. പിന്നീട് യുഡിഎഫ് അധികാരത്തിൽ എത്തിയപ്പോൾ ആരും ഈ നമ്പർ ഉപയോഗിച്ചില്ല. കഴിഞ്ഞ മന്ത്രിസഭയിൽ തോമസ് ഐസക്ക് ഉപയോഗിച്ചിരുന് കാർ നമ്പർ ഇപ്പോൾ സിപിഐ മന്ത്രി പി പ്രസാദനാണ് സ്വീകരിച്ചിരിക്കുന്നത്.

ആദ്യം അദ്ദേഹത്തിന് അനുവദിച്ച നമ്പർ 14 ആയിരുന്നു. എന്നാൽ, 13 കിട്ടിയ ആൾ സ്വീകരിക്കാൻ മടിച്ചപ്പോൾ എങ്കിലത് തന്റെ കാറിനു വച്ചുകൊള്ളാൻ പ്രസാദ് അറിയിച്ചു.''13ാം നമ്പർ തോമസ് ഐസക് ഉപയോഗിച്ചതാണ്. അദ്ദേഹത്തിനു കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ. മറ്റു നമ്പറുകൾ ഉപയോഗിച്ചവർക്ക് അതുകൊണ്ടു പ്രശ്‌നങ്ങൾ ഉണ്ടാകാതിരുന്നിട്ടുണ്ടോ?'' മന്ത്രി ചോദിച്ചു.

ഈ നൂറ്റാണ്ടിലും ഇത്തരം അന്ധവിശ്വാസങ്ങൾ തുടരുന്നതു കഷ്ടമാണ്. 13 എന്ന സംഖ്യ കൊണ്ട് എല്ലാം തകരുമെങ്കിൽ എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടാകും. 13നു ജനിച്ചാൽ തിരുത്താൻ കഴിയില്ലല്ലോ. ഓണവും വിഷുവുമൊക്കെ ആ തീയതിയിൽ വരാം. കലണ്ടറിൽ 13 ഒഴിവാക്കുമോ? പത്രങ്ങൾ 13ന് അച്ചടിക്കുന്നുണ്ടല്ലോ മന്ത്രി പറഞ്ഞു. 13ന് വിമാനങ്ങൾ പറക്കുന്നില്ലേ എന്നുമാണ് മന്ത്രിയുടെ ചോദ്യം. അതുകൊണ്ട് ഏതെങ്കിലും വിമാനം തകർന്നു വീണോ എന്നും പ്രസാദ് ചോദിക്കുന്നു.

കഴിഞ്ഞ സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക് 13ാം നമ്പർ കാർ ഉപയോഗിച്ചെങ്കിൽ 2006 ൽ വി എസ്. അച്യുതാനന്ദൻ സർക്കാരിൽ പേടിയൊന്നുമില്ലാതെ നമ്പർ ചോദിച്ചു വാങ്ങിയത് വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി. ഒന്നാം പിണറായി മന്ത്രിസഭയുടെ തുടക്കത്തിൽ 13ാം നമ്പർ കാർ ഏറ്റെടുക്കാൻ പല മന്ത്രിമാരും മടിച്ചു നിന്നപ്പോൾ ഐസക് മുന്നോട്ടു വന്നു. 13ാം നമ്പറിനെ ഇടതു മന്ത്രിമാർക്കു പേടിയാണെന്നു പരിഹസിച്ചു ബിജെപി നേതാവ് കെ.സുരേന്ദ്രൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതോടെ, ഐസക് അത് ആവശ്യപ്പെടുകയായിരുന്നു.

വി എസ്.സുനിൽകുമാറും കെ.ടി.ജലീലും മുന്നോട്ടു വന്നെങ്കിലും ഐസക് തന്നെ ഏറ്റെടുത്തു. യുഡിഎഫ് മന്ത്രിസഭയിലെ ആരും 13ാം നമ്പർ കാർ ഉപയോഗിച്ചിരുന്നില്ല. അതേസമയം മുൻപു പലരും ഏറ്റെടുക്കാൻ മടിച്ച മന്മോഹൻ ബംഗ്ലാവ് ഗതാഗത മന്ത്രി ആന്റണി രാജു ഏറ്റെടുത്തു. മന്മോഹൻ ബംഗ്ലാവിൽ താമസിക്കുന്നവർ ഏറെനാൾ അധികാരത്തിൽ തുടരില്ലെന്നാണ് ചിലരുടെ വിശ്വാസം. അതിനെ തകർത്ത് തോമസ് ഐസക് കഴിഞ്ഞ 5 വർഷം ധനമന്ത്രി സ്ഥാനത്തിരുന്നു. ആര്യാടൻ മുഹമ്മദും ഐസകും ഈ മന്ത്രി മന്ദിരത്തിൽ താമസിച്ച് കാലാവധി തികച്ചു.