മുംബൈ: പതിമൂന്നുകാരനായ ആൺകുട്ടി തന്റെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുന്നെന്ന പരാതിയുമായി 14കാരി. മുംബൈയിലാണ് സംഭവം. സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന ഭീഷണി പതിവായതോടെ പെൺകുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടിയുടെ സ്കൂളിൽ തന്നെ പഠിക്കുന്ന 14കാരനാണ് പ്രതിയെന്ന് മനസ്സിലാകുന്നത്.

ലോക്ക്ഡൗൺ സമയത്താണ് പെൺകുട്ടി ആൺകുട്ടിയെ പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. അറിയാത്ത അക്കൗണ്ടിൽ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റ് അക്സപ്റ്റ് ചെയ്തു. ഇരുവരും മെസ്സേജുകൾ അയക്കാൻ ആരംഭിച്ചു. ഇരുവരും സൗഹൃദത്തിലായി. എന്നാൽ പെൺകുട്ടിക്ക് മെസ്സേജ് അയക്കുന്നയാളെ കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു. ഇരുവരും ട്രൂത്ത് ഓർ ഡെയർ ​ഗെയിം കളിക്കുകയായിരുന്നു. ഇതിൽ പെൺകുട്ടിയോട് വീഡിയോകോളിൽ വന്ന് വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ ഇയാൾ ആവശ്യപ്പെട്ടു. ഇതുപ്രകാരം പെൺകുട്ടി ചെയ്യുകയും ഇത് 13കാരൻ സ്ക്രീൻ റെക്കോർഡ് ചെയ്യുകയും ചെയ്തു.

അടുത്ത തവണ സംസാരിച്ചപ്പോൾ മുതൽ 13കാരൻ ഈ വീഡിയോ കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. ആൺകുട്ടിയുടെ ആവശ്യം നിരസിച്ചതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതോടെ പെൺകുട്ടി 13കാരനെ ഇൻസ്റ്റ​ഗ്രാമിൽ ബ്ലോക്ക് ചെയ്തു. പിന്നീട് ആൺകുട്ടി ഈ വീഡിയോ ഇവരുടെ സുഹൃത്തുക്കളിലൊരാൾക്ക് കൈമാറി. ഈ സുഹൃത്ത് ആൺകുട്ടിയെ ബ്ലോക്ക് ചെയ്യുകയും പെൺകുട്ടിക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതോടെ പെൺകുട്ടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ഐപി അഡ്രസ് പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയുടെ അതേ സ്കൂളിൽ പഠിക്കുകയാണ് യൂസർ എന്ന് മനസ്സിലായത്. സംഭവം അറി‍ഞ്ഞ് കുട്ടിയുടെ രക്ഷിതാക്കൾ ഞെട്ടിയെന്ന് പൊലീസ് പറയുന്നു. മകൻ ലോക്ക്ഡൗൺ സമയത്ത് മണിക്കൂറുകളോളം റൂമിൽ അടച്ചിരിക്കുമായിരുന്നുവെന്നും ഇവർ പറഞ്ഞു. ആൺകുട്ടിക്കെതിരെ കേസെടുത്ത പൊലീസ് കുട്ടികളുടെ കോടതിയിൽ ഹാജരാകാൻ നോട്ടീസ് നൽകി.