ഗുവാഹത്തി: താലിബാനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട 14 പേരെ അസമിൽ അറസ്റ്റു ചെയ്തു. അസമിലെ 11 ജില്ലകളിൽ നിന്നായി എംബിബിഎസ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരിൽ ചിലർ താലിബാനെ പിന്തുണച്ചും മറ്റുള്ളവർ താലിബാനെ പിന്തുണയ്ക്കാത്തതിൽ ഇന്ത്യയെയും ദേശീയ മാധ്യമങ്ങളെയും വിമർശിച്ചുമാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതെന്നു പൊലീസ് അറിയിച്ചു.

സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ദേശീയ സുരക്ഷയ്ക്കു ഭീഷണിയാകുന്ന നിലയിൽ താലിബാൻ അനുകൂല പ്രസ്താവനകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ വയലറ്റ് ബറുവ അറിയിച്ചു.

അഫ്ഗാനിസ്ഥാനിലെ ഭീകരവാദ പ്രവർത്തനങ്ങളെയും താലിബാനെയും പിന്തുണയ്ക്കുന്ന ഇരുപതോളം സമൂഹമാധ്യമ പ്രൊഫൈലുകൾ ശ്രദ്ധയിൽ പെട്ടതായും മുംബൈ, ദുബായ്, സൗദി അറേബ്യ എന്നിവിടങ്ങളിലുള്ള മുന്ന് അസം സ്വദേശികളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.