കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ റൂറൽ പൊലീസ് പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങൾ തടയുന്നതിനും കോവിഡ് വ്യാപനം തടയുന്നതിനുമായി മെയ് ഒന്ന് ആറുമണി മുതൽ ഏഴ് ദിവസത്തേക്ക് സിആർപിസി സെക്ഷൻ 144 പ്രകാരം ജില്ലാ കലക്ടർ സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു.

റൂറൽ പരിധിയിൽ കൗണ്ടിങ് സെന്ററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ യാതൊരുവിധ ആൾക്കൂട്ടങ്ങളോ കടകൾ തുറക്കാനോ പാടില്ല. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ അല്ലാത്തവർക്ക് കൗണ്ടിങ് സെന്ററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ പ്രവേശനമില്ല.

യാതൊരുവിധത്തിലുള്ള ആഹ്‌ളാദപ്രകടനങ്ങൾ ബൈക്ക് റാലി, ഡിജെ എന്നിവനടത്താൻ പാടില്ല. കണ്ടെയ്‌മെന്റ്, ക്രിട്ടിക്കൽ കണ്ടെയ്‌മെന്റ് സോണുകളിലും, ടിപിആർ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും കർശന നിയന്ത്രണമുണ്ടാവും.

പാർട്ടി ഓഫീസുകളിലും വോട്ടെണ്ണ കേന്ദ്രങ്ങളുടെ അടുത്തും ആൾക്കൂട്ടം പാടില്ല. അവശ്യ സർവീസുകൾ അടക്കമുള്ള സ്ഥാപനങ്ങൾ വോട്ടെണ്ണ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിൽ തുറക്കരുത്. പടക്കം, മധുരവിതരണം എന്നിവ പാടില്ല. ഇലക്ഷൻ റിസൾട്ട് എൽഇഡി വാളിൽ പ്രദർശിപ്പിക്കരുത്.

അഞ്ചിൽ കൂടുതൽ ആളുകളുടെ യോഗമോ മറ്റു പരിപാടികളോ നടത്തുന്നതും ആയുധങ്ങൾ കൈവശം വയ്ക്കൽ എന്നിവ സിആർപിസി 144 പ്രകാരം കോഴിക്കോട് റൂറൽ പരിധിയിൽ നിരോധിച്ചിരിക്കുകയാണ്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.