ബിഹാർഷെരീഫ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ 16-കാരനെ കുറ്റവിമുക്തനാക്കി കോടതി. ഒപ്പം താമസിക്കുന്ന 17 വയസുള്ള പെൺകുട്ടിയെയും ഇവരുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെയും പരിപാലിക്കാൻ അനുവദിച്ചാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ ജഡ്ജി മാനവേന്ദ്ര മിശ്ര 16-കാരനെ കുറ്റവിമുക്തനാക്കിയത്. പെൺകുട്ടി ആൺകുട്ടിയേക്കാൾ 18 മാസം മൂത്തതാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ പ്രവൃത്തി നിയമപരമായി ശിക്ഷാർഹമാണ്. എന്നാൽ മൂന്ന് പ്രായപൂർത്തിയാകാത്തവരുടെ ഭാവിയുടെ പ്രശ്നമായതിനാൽ 16കാരനെ കുറ്റവിമുക്തനാക്കുന്നു എന്നും, എന്നാൽ, ഈ ഉത്തരവിന്റെ ആനുകൂല്യം ഇനി ആർക്കും ലഭിക്കില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹിതയായ മരുമകളായും ശിശുവിനെ അവരുടെ പേരക്കുട്ടിയായും പരിഗണിക്കണമെന്നും അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റണമെന്നും കോടതി തൗമാരക്കാരന്റെ മാതാപിതാക്കൾക്ക് നിർദ്ദേശം നൽകി. ഇവരുടെ കുഞ്ഞിന്റെയും ജീവിതസാഹചര്യങ്ങളെക്കുറിച്ച് ആറ് മാസം കൂടുമ്പോൾ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് വർഷം വരെ ഈ റിപ്പോർട്ട് മുടങ്ങാതെ സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

വെറും മൂന്ന് ദിവസം കൊണ്ടാണ് കേസിൽ വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞത്. 2019 ഫെബ്രുവരിയിലാണ് 16-കാരനെതിരേ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയത്. അന്ന് 14 വയസ്സുണ്ടായിരുന്ന ആൺകുട്ടിയും മാതാപിതാക്കളും സഹോദരനും ചേർന്ന് തന്റെ മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പെൺകുട്ടിയുടെ പിതാവിന്റെ പരാതി. തുടർന്ന് പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ആൺകുട്ടിയുടെ മാതാപിതാക്കൾക്കും സഹോദരനും പങ്കില്ലെന്ന് കണ്ടെത്തിയതിനാൽ ഇവരെ പ്രതിപട്ടികയിൽനിന്ന് ഒഴിവാക്കി. എന്നാൽ 2020 ജൂലായിൽ പെൺകുട്ടി കോടതിയിലെത്തി വിവരങ്ങൾ വെളിപ്പെടുത്തിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.

തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും തന്നെക്കാൾ പ്രായക്കുറവുള്ള പ്രതിയുമായി താൻ സ്വന്തം ഇഷ്ടപ്രകാരം ഒളിച്ചോടിയതാണെന്നുമായിരുന്നു പെൺകുട്ടിയുടെ മൊഴി. ഡൽഹിയിലേക്കാണ് പോയതെന്നും ഈ ബന്ധത്തിൽ തങ്ങൾക്ക് എട്ട് മാസം പ്രായമുള്ള കുഞ്ഞുണ്ടെന്നും പെൺകുട്ടി പറഞ്ഞു. പെൺകുട്ടി കോടതിയിൽ ഹാജരായതിന് പിന്നാലെ ഇക്കഴിഞ്ഞ ഫെബ്രുവരി 20-ന് പ്രതിയായ 16-കാരനും കോടതിയിൽ കീഴടങ്ങി. തുടർന്ന് 16-കാരനെ ഷെയ്ഖ്പുരയിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

മാർച്ച് 19-നാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ വാദം പൂർത്തിയാക്കിയായിരുന്നു കോടതിയുടെ വിധിപ്രസ്താവം. നിയമം അനുസരിച്ച് ആൺകുട്ടി ചെയ്തത് ശിക്ഷാർഹമായ കാര്യമാണെന്ന് കോടതി പറഞ്ഞു. എന്നാൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരുടെ ജീവിതം പരിഗണിച്ച് പ്രതിയെ കുറ്റവിമുക്തനാക്കുകയാണെന്നും ഈ ഉത്തരവ് തീർത്തും വ്യത്യസ്തമാണെന്നും ആർക്കും ഈ ഉത്തരവിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.

കോടതി വിധിയെയും നിർദ്ദേശങ്ങളെയും 16-കാരന്റെ മാതാപിതാക്കൾ അംഗീകരിച്ചതായും കേസുമായി മുന്നോട്ടുപോകില്ലെന്ന് പെൺകുട്ടിയുടെ പിതാവും വ്യക്തമാക്കിയെന്നും അഡീ. പബ്ലിക്ക് പ്രൊസിക്യൂട്ടർ രാജേഷ് പഥക് മാധ്യമങ്ങളോട് പറഞ്ഞു.