ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനിലെ മുറിക്കുള്ളിൽ യുവതിയെ പീഡിപ്പിച്ച കേസിൽ 2 ജീവനക്കാർ അറസ്റ്റിൽ. പീഡനത്തിനു കൂട്ടുനിന്ന മറ്റ് 2 ജീവനക്കാരെയും പിടികൂടിയതായി ഡൽഹി പൊലീസ് അറിയിച്ചു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ ഇലക്ട്രിക്കൽ വകുപ്പ് ജീവനക്കാരായ സതീഷ് കുമാർ (35), വിനോദ് കുമാർ (38), മംഗൾചന്ദ് മീണ (33), ജഗദീഷ് ചന്ദ് (37) എന്നിവരാണു പിടിയിലായത്.

ഭർത്താവുമായി അകന്നുകഴിയുന്ന യുവതി പ്രതികളിലൊരാളുമായി ഒരു വർഷം മുൻപാണു പരിചയപ്പെടുന്നത്. യുവതിക്കു ജോലി നൽകാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. മകന്റെ പിറന്നാൾ ആഘോഷത്തിനു ജീവനക്കാരൻ ക്ഷണിച്ചതിനെ തുടർന്നാണു രാത്രി പത്തരയോടെ യുവതി കീർത്തി നഗർ മെട്രോ സ്റ്റേഷനിലെത്തിയത്.

തുടർന്നു യുവതിയെ ജീവനക്കാരൻ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് പ്ലാറ്റ്‌ഫോമിനു സമീപമുള്ള മുറിയിൽ ഇരുത്തിയ ശേഷം സുഹൃത്തുമൊത്തു പീഡിപ്പിച്ചെന്നാണു പരാതി. മുറിക്കു പുറത്തു കാവൽ നിന്നതിനാണു മറ്റു 2 ജീവനക്കാരെ അറസ്റ്റു ചെയ്തത്.