അടൂർ: മാനദണ്ഡം ലംഘിച്ച് കോവിഡ് വാക്സിൻ സ്വീകരിച്ച യുവജനക്ഷേമ ബോർഡ് ചെയർപേഴ്സൺ ചിന്താ ജെറോമിനെതിരേ നടപടി എടുക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടതിന് പിന്നാലെ ഒരു മുൻഗാമിയുടെ കഥ പത്തനംതിട്ടയിൽ നിന്ന് പുറത്തു വരുന്നു. 22 വയസുള്ള കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിന്റെ മറവിൽ ഉദ്യോഗസ്ഥർക്കൊപ്പം പോയി വാക്സിനെടുത്തത്. എതിർക്കാൻ ശ്രമിച്ച മെഡിക്കൽ ഓഫീസറെ പാർട്ടിയുടെ പേര് പറഞ്ഞ് വിരട്ടിയെന്നും ആരോപണമുണ്ട്.

മാർച്ച് 21 നാണ് പ്രിയങ്ക കടമ്പനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒന്നാം ഡോസ് വാക്സിൻ എടുത്തത്. കഴിഞ്ഞ മാസം രണ്ടാം ഡോസും സ്വീകരിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സർക്കാർ ജീവനക്കാർക്ക് വാക്സിനേഷൻ നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചിരുന്നു. ഇതിനായി പഞ്ചായത്ത് ഓഫീസിലെ ജീവനക്കാർ പോയപ്പോൾ അവർക്കൊപ്പമാണ് പ്രസിഡന്റും വാക്സിൻ എടുത്തത്. ജനപ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കും വാക്സിനേഷൻ നൽകണമെന്ന് ഇതുവരെ ഉത്തരവുണ്ടായിട്ടില്ല. 18 മുതൽ 45 വയസു വരെയുള്ളവർക്ക് വാക്സിനേഷനായി രജിസ്ട്രേഷൻ കഴിഞ്ഞയാഴ്ച തുടങ്ങിയെങ്കിലും വിതരണം മാറ്റി വച്ചിരിക്കുകയാണ്.

സിപിഎമ്മുകാരിയാണ് കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക. പ്രസിഡന്റ് വാക്സിൻ എടുത്ത വിവരം അറിഞ്ഞ് പഞ്ചായത്തംഗങ്ങൾ തങ്ങൾക്കും വാക്സിൻ വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു. ഇവർക്ക് വാക്സിൻ നൽകാൻ മാനദണ്ഡമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചതോടെയാണ് പ്രസിഡന്റിന്റെ വാക്സിനേഷ വിവാദമായത്.

സ്വന്തം പാർട്ടി അംഗങ്ങൾക്ക് ഇടയിൽ നിന്നു പോലും പ്രസിഡന്റിനെതിരേ വിമർശനമുയർന്നു. വിവാദം കൊടുമ്പിരിക്കൊണ്ടതോടെ ഓഫീസറും ആരോഗ്യ പ്രവർത്തകരും പ്രതിരോധ നിലപാട് സ്വീകരിച്ചു. ഏതു മാനദണ്ഡ പ്രകാരമാണ് പ്രസിഡന്റിന് വാക്സിൻ നൽകിയത് എന്ന ചോദ്യവും ഉയർന്നു. ചിന്താ ജെറോം സ്വയം കുഴിച്ച കുഴിയിൽ വീഴുന്നതു വരെ കടമ്പനാട്ടെ പ്രസിഡന്റിന്റെ വാക്സിനേഷൻ വിവാദം ആയിരുന്നില്ല.

ഇങ്ങനെ പിൻവാതിൽ വാക്സിനേഷൻ നടത്താൻ കഴിയില്ലെന്ന് കടമ്പനാട്ടെ മറ്റു പഞ്ചായത്തംഗങ്ങൾക്ക് ബോധ്യമായത് ചിന്താ ജെറോം വിവാദം കൊടുമ്പിരിക്കൊണ്ടതോടെയാണ് മുൻഗാമിയുടെ കഥ ചർച്ചയായത്. ഇതു സംബന്ധിച്ച് മാധ്യമ പ്രവർത്തകർ കടമ്പനാട്ടെ മെഡിക്കൽ ഓഫീസറോട് വിശദാംശങ്ങൾ തേടിയെങ്കിലും തനിക്ക് അതേപ്പറ്റി പറയാൻ കഴിയില്ലെന്നും ഡിഎംഓയോട് ചോദിക്കാനുമായിരുന്നു മറുപടി. കോവിഡ് മാനദണ്ഡവും പ്രോട്ടോക്കോളും ലംഘിച്ച പ്രസിഡന്റിന് എതിരേ നടപടി വേണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.