ചെന്നൈ: തമിഴ്നാട്ടിൽ 220 കോടിയുടെ അനധികൃത സമ്പാദ്യം പിടിച്ചെടുത്തു. ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഉറവിടം വ്യക്തമല്ലാത്ത പണം കണ്ടെത്തിയത്. ടൈൽസും സാനിട്ടറിവെയറുകളും നിർമ്മിക്കുന്ന കമ്പനിയിലാണ് റെയ്ഡ് നടത്തിയത്. ദക്ഷിണേന്ത്യയിലെ പ്രമുഖ ടൈൽസ് നിർമ്മാണ കമ്പനിയിലായിരുന്നു പരിശോധന. ഇവയുടെ ഉറവിടം വ്യക്തമാക്കാൻ ഉടമകൾക്ക് സാധിച്ചിട്ടില്ല.

ഫെബ്രുവരി 26ന് തമിഴ്നാട്, ഗുജറാത്ത്, കൊൽക്കത്ത എന്നിവിടങ്ങളിലെ 20 ഓളം ഇടങ്ങളിലായിരുന്നു പരിശോധന. 8.30 കോടി രൂപയും കണ്ടെടുത്തവയിൽ ഉൾപ്പെടും. 220കോടിയുടെ ഉറവിടം വ്യക്തമല്ല. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആദായനികുതി വകുപ്പ് കനത്ത നിരീക്ഷണത്തിലാണ്. വോട്ടർമാരെ സ്വാധീനിക്കാൻ പണം ഒഴുക്കുന്നത് തടയുന്നതിനായാണ് ഇത്. ഏപ്രിൽ ആറിന് ഒറ്റഘട്ടമായാണ് തമിഴ്നാട്ടിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ്.