കാഞ്ഞിരപ്പള്ളി: ജീവന്റെയും മനുഷ്യത്വത്തിന്റെയും വില മനസിലാക്കിത്തന്ന ഈ മഹാമാരിക്കാലത്തും അതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്നതരത്തിൽ പെരുമാറുന്ന ചില മനുഷ്യരും നമുക്കിടയിലുണ്ട്. കാഞ്ഞിരപ്പള്ളിയിലെ ഉറ്റവരോ ഉടയവരോ ഇല്ലാത്ത ഇരുപത്തിമൂന്ന് കാരി തന്റെ ജീവിതം പറയുമ്പോൾ അതിൽ നിറയുന്നത് മനുഷ്യത്വത്തിന്റെ വിലപോലും അറിയാത്ത ചിലമനുഷ്യരാണ്.പണവും സ്വാധീനവും ഉണ്ടെങ്കിൽ നിയമവ്യവസ്ഥയെ വിലയ്ക്ക് വാങ്ങാനാകും എന്നതിന് തെളിവാകുക കൂടിയാണ് ഇവരുടെ ജീവിതം.

അച്ഛനും അമ്മയും നന്നേ ചെറുപ്പത്തിലേ ഉപേക്ഷിച്ച് പോയതിനാൽ കോട്ടയത്തെ ഒരു മഠത്തിലായിരുന്നു പെൺകുട്ടി പഠിച്ചതും വളർന്നതും.പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് യുവതിയുടെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവം ഉണ്ടാകുന്നത്. പെൺകുട്ടിയോട് പ്രണയും നടിച്ച് എത്തിയ സഹപാഠികൂടിയായ ആൺകുട്ടി ഇവരെ ശാരീരികമായി പിഡിപ്പിക്കുകയും തുടർന്ന് ഉപേക്ഷിക്കുകയും ചെയ്തു.എന്നാൽ യുവതിയുടെ പരാതിയിൽ ബലാത്സംഗത്തിന് കേസായപ്പോൾ പ്രശ്‌നങ്ങൾ ഭയന്ന് യുവതിയെ വിവാഹം കഴിക്കാമെന്നായി.പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.

ആറുമാസം കഴിഞ്ഞ് കേസുകളിൽ നിന്നൊക്കെ രക്ഷപ്പെടും എന്ന് ഉറപ്പായതോടെ ഭർത്താവിന്റെയും വീട്ടുകാരുടെയും മട്ട് മാറി.യുവതി വീട്ടിൽ നിന്നും പുറത്താക്കി.തുടർന്ന് പൊലീസിനെ സമീപിച്ച യുവതി വീട്ടിൽ തനിക്ക് നേരിട്ട പീഡനത്തെക്കുറിച്ചും പൊലീസിൽ മൊഴിനൽകി.ഗാർഹിക- സ്ത്രീധന പീഡനങ്ങൾക്ക് കാഞ്ഞിരപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ പെൺകുട്ടിക്കനുകൂലമായി വിധി പറഞ്ഞ കോടതി പെൺകുട്ടിയെ ഭർതൃവീട്ടുകാർ സംരക്ഷിക്കണമെന്നും ചെലവ് നോക്കണമെന്നും ഉത്തരവിട്ടു. പക്ഷേ കോടതി വിധി ഉണ്ടായിട്ടും വീട്ടുകാർ പെൺകുട്ടിയെ വീട്ടിൽ പ്രവേശിപ്പിച്ചില്ല

ഇത്ര ഭീകരമായ കോടതിയലക്ഷ്യമുണ്ടായിട്ടും പൊലീസും മൗനം പാലിക്കുകയാണ്.പണം വാങ്ങി വിവാഹമോചനം നേടാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ എഎസ്‌ഐയുടെ ഉപദേശം.തനിക്ക് ആത്മഹത്യ ചെയ്യാൻ പേടിയാണെന്നും അതുകൊണ്ടാണ് ഇപ്പോഴും ഇങ്ങനെ ജീവിക്കുന്നതെന്നും പെൺകുട്ടി പറയുന്നു.തന്റെ ജീവിതം തകർത്തത് ഭർത്താവും കുടുംബവുമാണെന്നും അതിനാൽ തന്നെ അവർ സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്ന കുട്ടി കോടതി തന്റെ സങ്കടം കേൾക്കണമെന്നം അപേക്ഷിക്കുന്നു.ഒരുപാട് ഉപദ്രവങ്ങൾ തനിക്ക് അവിടെ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ തന്നെ സംരക്ഷിക്കാനോ തനിക്കുവേണ്ടി സംസാരിക്കാനോ ആരും ഇല്ലാത്തതിനാലാണ് താൻ എല്ലാം സഹിച്ച് നിന്നതെന്നും യുവതി പറയുന്നു.

ഇപ്പോൾ അയൽവാസികളുടെ സംരക്ഷണയിൽ കാഞ്ഞിരപ്പള്ളിയിൽ തന്നെ അടച്ചുറപ്പൊന്നുമില്ലാത്ത ഒരു വീട്ടിൽ അരക്ഷിതയായി കഴിയുകയാണ് യുവതി.