അഹമ്മദാബാദ്: പരമ്പരയിലേക്ക് തിരികെ എത്താൻ ലക്ഷ്യമിട്ട് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20ക്ക് ഇന്ത്യ ഇന്ന് ഇറങ്ങും. ആദ്യ ടി20യിൽ ഇന്ത്യയെ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് തോൽപ്പിച്ചിരുന്നു.

രോഹിത് ശർമ പ്ലേയിങ് ഇലവനിലേക്ക് മടങ്ങി എത്തിയേക്കും. ആദ്യ ടി20ക്ക് മുൻപായി രോഹിത്തും രാഹുലുമായിരിക്കും ഇന്നിങ്സ് ഓപ്പൺ ചെയ്യുക എന്ന് കോഹ്ലി പറഞ്ഞിരുന്നു. എന്നാൽ പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചപ്പോൾ രോഹിത് ടീമിലുണ്ടായില്ല. രോഹിത്തിന് വിശ്രമം അനുവദിച്ചതായാണ് പിന്നാലെ കോഹ് ലി പ്രതികരിച്ചത്.

രോഹിത്തിന്റെ അഭാവത്തിൽ പവർപ്ലേയിലെ രണ്ടാമത്തെ ഇന്ത്യയുടെ കുറഞ്ഞ സ്‌കോറിലേക്കാണ് ടീം വീണത്(223). കോഹ് ലി പരാജയപ്പെട്ടപ്പോൾ ശ്രേയസ് ആണ് ഇന്ത്യക്ക് തുണയായത്. ഹർദിക്കിനും, റിഷഭ് പന്തിനും എക്സ് ഫാക്ടർ ഘടകവുമായി നിറയാനും സാധിച്ചില്ല.

രണ്ട് സീമർമാരും, മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ ഇറങ്ങിയത്. ഇംഗ്ലണ്ടാവട്ടെ 5 പേസർമാരേയും, ഒരു സ്പിന്നറേയുമാണ് ടീമിൽ ഉൾപ്പെടുത്തിയത്. ആദ്യ മത്സരത്തിന് ഇറങ്ങിയ ഇലവനിൽ നിന്നും ഇന്ത്യ മാറ്റം വരുത്താൻ തയ്യാറാവുമോ എന്നാണ് അറിയേണ്ടത്. ടീമിന്റെ സമീപനത്തിൽ മാറ്റമുണ്ടാവില്ല എന്ന് ശ്രേയസ് അയ്യർ പറഞ്ഞിരുന്നു.