ജക്കാർത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ വെള്ളിയാഴ്ച പുലർച്ചെ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 34 പേർ കൊല്ലപ്പെടുകയും 600 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മജെനെ നഗരത്തിന് വടക്കുകിഴക്കായാണ്. സംഭവത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ അനുശോചനം രേഖപ്പെടുത്തി. ആളുകൾ ശാന്തത പാലിക്കണമെന്നും തിരയൽ ശ്രമങ്ങൾ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെട്ടിടങ്ങൽ തകർന്നാണ് 34 പേർ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് 6.2 തീവ്രതയോടെ ഭൂചലനമുണ്ടായത്. മജേന നഗരത്തിൽ നിന്ന് ആറ് കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ നടക്കുകയാണ്. മജേന സിറ്റിയിൽ എട്ട് പേരും മമൂജു സിറ്റിയിൽ 26 പേരും മരിച്ചെന്ന് അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. 10 ദുരിത്വാശ്വാസ ക്യാമ്പുകൾ തുറന്നു.

ഭൂചലനത്തെ തുടർന്ന് 15000ത്തോളം പേർക്ക് കിടപ്പാടം നഷ്ടപ്പെട്ടു. മജേന നഗരത്തിൽ ആശുപത്രി കെട്ടിടം തകർന്നുവീണ് നിരവധി പേർ അടിയിലായി. വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങളെല്ലാം പാടെ തകർന്നിരിക്കുകയാണ്. 2004ൽ ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ ഭൂചലനത്തെ തുടർന്നുണ്ടായ സുനാമിയിൽ ഒമ്പത് രാജ്യങ്ങളിലായി 2.30 ലക്ഷം പേർ കൊല്ലപ്പെട്ടിരുന്നു.