ഹൈദരാബാദ്: 37കാരിയായ കാമുകിയെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസിൽ 25കാരൻ അറസ്റ്റിൽ. തെലങ്കാനയിലെ വാറങ്കലിലുള്ള ധർമഗഡ്ഡ തണ്ട ഗ്രാമത്തിലാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ കുമാർ എന്ന യുവാവാണ് അറസ്റ്റിലായത്. ഭർത്താവ് മരിച്ച 37കാരിയായിരുന്നു ഇയാളുടെ കാമുകി. യുവതിക്ക് 22 വയസ്സുള്ള മകളുമുണ്ട്. തന്റെ കാമുകിക്ക് മറ്റാരോ ആയി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് യുവാവ് ബ്ലെയ്ഡ് കൊണ്ട് കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയത്.

തെലങ്കാനയിലെ വാറങ്കലിലുള്ള ധർമഗഡ്ഡ തണ്ട ഗ്രാമത്തിലാണ് മരിച്ച സ്ത്രീയുടെ സ്വന്തം വീട്. 18 വർഷം മുൻപ് ഭർത്താവ് മരിച്ച 37കാരി മകൾക്കൊപ്പം താമസിക്കുകയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഇവർ കുമാറുമായി അടുക്കുന്നത്. ഹൈദരാബാദിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയാണ് യുവാവ്. തന്റെ കാമുകി മറ്റൊരാളെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന സംശയത്തിന്റെ പുറത്താണ് യുവാവ് ഈ ക്രൂരകൃത്യം ചെയ്തത്.

കാബ് ഡ്രൈവറായും ഇടയ്ക്ക് ജോലി ചെയ്യാറുള്ള ഇയാൾ കാറുമായി ഗ്രാമത്തിലെത്തി യുവതിയുമായി ഹൈദരാബാദിലേക്ക് മടങ്ങിയിരുന്നു. രാവിലെ 11 മണിക്കാണ് ഇവർ ഹൈദരാബാദിലെത്തിയത്. പിന്നീട് വൈകീട്ടോടെ തിരികെ സ്ത്രീയുടെ ഗ്രാമത്തിലേക്ക് മടങ്ങി. തിരികെ പോകുന്നതിനിടെ ഇയാൾ മദ്യം വാങ്ങുകയും പിന്നീട് ഇരുവരും ഹൈദരാബാദ്- വാറങ്കൽ ഹൈവേയിൽ എത്തുകയും ചെയ്തു. ഇവിടെ വച്ച് കുമാർ മദ്യപിച്ച ശേഷമാണ് 37കാരിയെ കഴുത്തറുത്തുകൊന്നത്. തന്റെ സമ്മതമില്ലാതെ 37കാരി മറ്റൊരു വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി സംശയിച്ചായിരുന്നു യുവാവ് സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയത്.

രണ്ട് വർഷമായി തന്റെ അമ്മയ്ക്ക് പരിചയമുള്ള ആളാണ് കുമാർ എന്ന മരിച്ച യുവതിയുടെ 22 കാരിയായ മകൾ വ്യക്തമാക്കി. ഇയാൾ അമ്മയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നും മകൾ നൽകിയ പരാതിയിൽ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസമായി അമ്മ ഇയാളുമായി അടുപ്പം അവസാനിപ്പിച്ചിരുന്നു. സംഭവം നടന്ന ദിവസം അമ്മയെ രാത്രിയായിട്ടും കണ്ടില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു. ഇതിന് പിന്നാലെയാണ് മകൾ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.