അഹമ്മദാബാദ്: ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ നിർണായക നാലാം മത്സരം ഇന്ന് നടക്കും. വൈകിട്ട് ഏഴിന് അഹമ്മദാബാദിലാണ് കളി തുടങ്ങുക. എട്ട് വിക്കറ്റ് തോൽവിയിൽ നിന്ന് കരകയറി പരമ്പരയിൽ ഒപ്പമെത്താൻ ടീം ഇന്ത്യ ശ്രമിക്കുക. ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പകരം വീട്ടാൻ ഇംഗ്ലണ്ട്. ജയിച്ചാൽ ട്വന്റി 20 പരമ്പര ഇംഗ്ലണ്ടിന് സ്വന്തം.

പ്രതീക്ഷ നിലനിനിർത്താൻ ഇന്ത്യക്ക് ജയം അനിവാര്യം. ആദ്യ മൂന്ന് കളിയിലും ജയിച്ചത് ടോസ് നേടി സ്‌കോർ പിന്തുടർന്ന ടീം. ഇതുകൊണ്ടുതന്നെ ഇന്നും ടോസ് നിർണായകം. മൂന്ന് കളിയിൽ ഒറ്ററൺ നേടിയ കെ എൽ രാഹുൽ മോശം ഫോമിൽ. മധ്യനിരയ്ക്കും സ്ഥിരതയില്ല. റൺവിട്ടുകൊടുക്കുന്നത് നിയന്ത്രിക്കാനാവാതെ യുസ്വേന്ദ്ര ചാഹൽ. ഫീൽഡിൽ ചോരുന്ന കൈകൾ. പരിഹരിക്കാൻ ഏറെ പ്രശ്നങ്ങളുണ്ട് ടീം ഇന്ത്യക്ക്. ആശ്വാസം തുടർച്ചയായ രണ്ട് അർധസെഞ്ച്വറിയോടെ ഫോമിലേക്ക് തിരിച്ചെത്തിയ നായകൻ വിരാട് കോലി.

ഇരുടീമും തമ്മിലുള്ള പ്രധാനവ്യത്യാസം മാർക് വുഡ്, ജോഫ്രർ ആർച്ചർ പേസ് ജോഡി. പവർപ്ലേയിൽ റണ്ണൊഴുക്ക് തടയുന്ന ഇരുവരും നിർണായക വിക്കറ്റുകളും വീഴ്‌ത്തുന്നു. ജേസൺ റോയ്, ജോസ് ബട്ലർ, ഡേവിഡ് മാലൻ, ജോണി ബെയർസ്റ്റോ, നായകൻ ഓയിൻ മോർഗൻ എന്നിവരിൽ രണ്ടുപേർ നിലയുറപ്പിച്ചാൽ ഇന്ത്യയുടെ പിടിവിടും. മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് അനായാസം ലക്ഷ്യത്തിലെത്തിയത് 52 പന്തിൽ പുറത്താവാതെ 83 റൺസെടു ജോസ് ബട്ലറുടെ ബാറ്റിങ് കരുത്തിൽ.