ലാഹോർ: മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആളുകൾ ചേർന്ന് നാല് സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും മർദ്ദിക്കുകയും ചെയ്തു. പാക്കിസ്ഥാനിൽ നിന്നുള്ള നടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിലാണ് സംഭവം. ഇരകളായ നാല് പേരിൽ ഒരാൾ കൗമാരക്കാരിയാണെന്നാണ് വിവരം.

വിവസ്ത്രരാക്കിയ ശേഷം വടി ഉപയോഗിച്ച് മർദ്ദനമേൽക്കുന്നതിനിടെ ഒരു തുണ്ട് വസ്ത്രത്തിനായി സ്ത്രീകൾ കേണപേക്ഷിക്കുന്നതും വീഡിയോയിൽ കാണാം. തങ്ങളെ വെറുതേവിടണമെന്ന് സ്ത്രീകൾ അപേക്ഷിക്കുന്നുണ്ടെങ്കിലും ഒരു മണിക്കൂറോളം തെരുവിലൂടെ നഗ്‌നരാക്കി നടത്തിച്ച ശേഷമാണ് വിട്ടയച്ചത്. വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ പഞ്ചാബ് (പാക്കിസ്ഥാൻ) പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

ദൗർഭാഗ്യകരമായ സംഭവത്തിന് കാരണക്കാരായവരിൽ പ്രധാനികളായ അഞ്ച് പേരെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് ട്വീറ്റ് ചെയ്തു. കുറ്റക്കാരായ എല്ലാവരേയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് ശ്രമമെന്നും പൊലീസ് വ്യക്തമാക്കി.

തങ്ങൾ മാലിന്യം ശേഖരിക്കാനാണ് മാർക്കറ്റിൽ എത്തിയതെന്നാണ് ഇരകളായ സ്ത്രീകൾ പൊലീസിന് നൽകിയ മൊഴി. ദാഹിച്ചപ്പോൾ വെള്ളം ചോദിച്ചാണ് ഒരു കടയുടെ ഉള്ളിൽ കയറിയത്. എന്നാൽ മോഷ്ടിക്കാൻ വന്നവരെന്ന് മുദ്രകുത്തി മറ്റ് സ്ഥാപന ഉടമകളേയും ഒപ്പം കൂട്ടി അക്രമിക്കുകയായിരുന്നുവെന്നും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

തങ്ങളെ അക്രമിക്കുന്നത് തടയാൻ കണ്ട് നിന്ന ഒരാൾ പോലും ശ്രമിച്ചില്ലെന്നും അവർ പറയുന്നു. അറസ്റ്റിലായവർക്ക് പുറമേ ഒളിവിലുള്ള മറ്റുള്ളവരെ കണ്ടെത്താൻ പരിശോധനകൾ നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.