ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,480 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 41,280 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി. 354 പേർ മരിച്ചു. ഇതോടെ ആകെ മരണം 1,62,468 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,21,49,335 ആയെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 1,14,34,301 പേർക്കാണ് ഇതുവരെ രോഗമുക്തി. നിലവിൽ 5,52,566 പേരാണ് ചികിത്സയിലുള്ളത്.

ഇതുവരെയായി 6,30,54,353 പേരാണ് പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. മഹാരാഷ്ട്രയിൽ ദിവസങ്ങളായി വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സമാനമായി രണ്ടാം തരംഗത്തിന്റെ ആശങ്കയിലാണ് തമിഴ്‌നാട്, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളും.കഴിഞ്ഞ രണ്ട് ദിവസമായി കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്.

അതേസമയം രണ്ട് മാസം കൊണ്ട് കോവിഡ് വാക്‌സിനേഷന്റെ ഗുണഫലം കേരളത്തിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ആൾക്കൂട്ടമുണ്ടെങ്കിലും മാസ്‌ക് വച്ച് മാനണ്ഡങ്ങളെല്ലാം പാലിച്ചാണ് എൽഡിഎഫിന്റെ പ്രചാരണമെന്നും കോവിഡ് ഉള്ളതുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം നിർത്തി വയ്ക്കാനാകില്ലെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.

പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനമാണ് കെ കെ ശൈലജ നടത്തിയത്. അരി വിതരണത്തിനെതിരെ പ്രതിപക്ഷനേതാവ് കോടതിയിൽ പോയത് ജനങ്ങളോടുള്ള അപരാധമാണെന്ന് പറഞ്ഞ മന്ത്രി ഇലക്ഷൻ വന്നാൽ റേഷൻ കട തുറക്കരുത് എന്ന് പറയും പോലെയാണിതെന്ന് കുറ്റപ്പെടുത്തി. പ്രചാരണത്തിരക്കിലായിരുന്നതിനാൽ ജോയ്‌സ് ജോർജ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശം എന്തെന്ന് അറിയില്ലെന്നും കെ കെ ശൈലജ പറഞ്ഞു.

സർവ്വേ ഫലങ്ങളിൽ മുഖ്യമന്ത്രിക്ക് ശേഷം എറ്റവും ജനപ്രീതിയുള്ള നേതാവാണല്ലോയെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ എൽഡിഎഫിനാണ് ജനപിന്തുണയെന്നും ശൈലജ ടീച്ചർ എന്ന വ്യക്തി അതിന് മുന്നിൽ ഒന്നുമല്ലെന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.