കാസർകോട്/ കാഞ്ഞങ്ങാട്: തീർത്ഥാടന കേന്ദ്രമായ മാവുങ്കാൽ ആനന്ദാശ്രമത്തോട് ചേർന്ന് നിർദ്ധനർക്ക് താമസ സൗകര്യമൊരുക്കിയിട്ടുള്ള കെട്ടിടത്തിൽ താമസിച്ചു വന്നിരുന്ന ആൾ ഒരാഴ്ച മുമ്പ് ആശ്രമത്തിൽ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ഇയാളുടെ മരണത്തിന് പിന്നാലെയാണ് കോവിഡ് തിരിച്ചറിയാൻ സാധിച്ചത്. തുടർന്ന് ആശ്രമത്തിലെ മുക്താനന്ദ സ്വാമിജിക്കും അഭയാനന്ദ സ്വാമിക്കും കോവിഡ് പോസിറ്റീവായിരുനെങ്കിലും തുടർ പരിശോധനയിൽ ഇരു സ്വാമിമാരുടെ ഫലങ്ങളും നെഗറ്റീവായി. ഇന്നലെ നടന്ന പരിശോധനയിൽ മാവുങ്കാൽ ആനന്ദാശ്രമത്തിലെ 54 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ ആനന്ദാശ്രമം പൂർണ്ണമായും അടച്ചു. ആനന്ദാശ്രമം പരിസരത്തും അജാനൂർ 10ാം വാർഡുൾപ്പെടുന്ന പ്രദേശത്തെ 3 പേർക്കും കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആശ്രമത്തിലെ ജീവനക്കാർക്ക് പനിയുൾപ്പെടെ രോഗം പിടിപ്പെട്ടു. പനിയും, മറ്റു രോഗങ്ങളും പടർന്നതോടെ കഴിഞ്ഞ ദിവസമാണ് അജാനൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആനന്ദാശ്രമത്തിൽ ആർടിപിസിആർ ക്യാമ്പ് സംഘടിപ്പിച്ചത് . 99 പേരെ പരിശോധിച്ചപ്പോഴാണ് ആനന്ദാശ്രമത്തിനകത്ത് മാത്രം 54 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഛർദിയുൾപ്പെടെ അനുഭവപ്പെട്ട ഒരാളെ ആശ്രമത്തിൽ നിന്നും ഉക്കിനടുക്ക മെഡിക്കൽ കോളേജിലും, രണ്ട് പേരെ ഗുരുവനത്തേക്കും മാറ്റി.

ആനന്ദാശ്രമത്തിലെത്തി വർഷങ്ങളായി ആശ്രമപരിസരത്തെ ഫ്‌ളാറ്റിൽ താമസിച്ചു വരുന്ന വിദേശ വനിതയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . അജാനൂർ പഞ്ചായത്തധികൃതരും, ആരോഗ്യ പ്രവർത്തകരും ഇന്ന് രാവിലെ ആശ്രമത്തിലെ ത്തിയ ശേഷം നിത്യാനന്ദാശ്രമം അടച്ചു പൂട്ടുകയും, ആശ്രമത്തിന് പുറത്ത് നിന്നുള്ളവർക്ക് പ്രവേശനം പൂർണ്ണമായും വിലക്കുകയും ചെയ്തു. ആശ്രമത്തിനകത്തുള്ളവരെ പുറത്തുകൊണ്ട് വരാതെ ആശ്രമത്തിനകത്തു ചികിത്സ ലഭ്യമാക്കാനും സംവിധാനമുണ്ടാക്കിയിട്ടുണ്ട്. അജാനൂർ പഞ്ചായത്തും, ആരോഗ്യ പ്രവർത്തകരും 10ാം വാർഡ് മെമ്പർ ശ്രീദേവിയുടെ നേതൃത്വത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു.

പരിശോധിച്ചവരിൽ ഇനിയും ഫലങ്ങൾ പുറത്ത് വരാനിരിക്കെ ആശ്രമത്തിലും, പരിസരങ്ങളിലും കോവിഡ് വ്യാപിച്ചത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. മാവുങ്കാൽ ടൗൺ, ആനന്ദാശ്രമം ഉൾപ്പെടുന്ന 10ാം വാർഡ് കണ്ടെയ്ന്മെന്റ് സോൺ ആക്കണമെന്ന് അടിയന്തിരമായി ചേർന്ന അജാനൂർ പഞ്ചായത്ത് യോഗത്തിൽ ആവശ്യമുയർന്നു. കോവിഡ് ബാധിച്ചവരിൽ സ്ത്രീകളുമുൾപ്പെടുന്നു. കോവിഡ് ബാധിച്ച വിദേശ വനിതയ്ക്ക് ഭക്ഷണമുൾപ്പെടെ ആവശ്യമായ സഹായങ്ങൾ ഒരുക്കിയിട്ടുണ്ട്.

കേരളത്തിലെ കാസർകൊട് ജില്ലയിലെ ഒരു ആത്മീയ കേന്ദ്രമാണ് ആനന്ദാശ്രമം. അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച ഈ ആശ്രമം സ്ഥാപിച്ചത് 1939-ൽ വൈഷ്ണവ സന്യാസിയായിരുന്ന സ്വാമി രാംദാസ് ആണ്. ധ്യാനത്തിനും ആത്മീയ പഠനത്തിനും അനുയോജ്യമാണ് ഇടമായാണ് വിശ്വാസികൾ കാണുന്നത് .