ന്യൂഡൽഹി: പണത്തിനായി റിക്ഷാ തൊഴിലാളിയെ കൊലപ്പെടുത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. ഈസ്റ്റ് ഡൽഹിയിലെ അശോക് നഗർ സ്വദേശികളായ ദിലീപ് ഹൽദാർ(20), ചോത്താൻ സിങ്(24) എന്നിവരാണ് അറസ്റ്റിലായത്. 55കാരനായ ജിബൻ മസുംദാർ എന്ന റിക്ഷാ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

വെള്ളിയാഴ്‌ച്ച രാത്രിയാണ് കൊലപാതകം നടന്നത്. 55 വയസ്സ് തോന്നിക്കുന്ന മധ്യവയസ്‌കന്റെ മൃതദേഹം ഈസ്റ്റ് ഡൽഹിയിലെ ദഷ്‌മേഷ് പബ്ലിക് സ്‌കൂളിന് സമീപമുള്ള കുറ്റിക്കാട്ടിൽ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്ത് മുറിച്ച നിലയിലായിരുന്നു മൃതദേഹം. കല്ലുകൊണ്ട് തലയും ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ശനിയാഴ്‌ച്ചയാണ് മരിച്ചയാൾ ജിബൻ മസുംദാർ എന്ന റിക്ഷാ തൊഴിലാളിയാണെന്ന് തിരിച്ചറിയുന്നത്. ഇയാളുടെ റിക്ഷയും കാണാതായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കളുടെ പങ്ക് വ്യക്തമാക്കിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തട്ടിയെടുത്ത റിക്ഷയും പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ജിബൻ മസുംദാറിന് ചോത്താൻ സിങ്ങിനെ മുൻപരിചയമുണ്ടായിരുന്നു. വ്യാഴാഴ്‌ച്ച രാത്രി മസുംദാറിനെ ഒരു പാർട്ടിക്ക് ചോത്താൻ ക്ഷണിച്ചു. തുടർന്ന് ദഷ്‌മേഷ് സ്‌കൂളിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു.

മസുംദാറിന്റെ പക്കലുള്ള പണവും റിക്ഷയും തട്ടിയെടുക്കാൻ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചായിരുന്നു പ്രതികളുടെ പ്രവർത്തിയെന്ന് പൊലീസ് പറയുന്നു. ചോത്താൻ സിങ്ങിൽ നിന്നും മസുംദാറിന്റെ പഴ്‌സും പൊലീസ് കണ്ടെത്തി.വെറും അറുപത് രൂപ മാത്രമായിരുന്നു മസുംദാറിന്റെ പഴ്‌സിലുണ്ടായിരുന്നത്. ഇതിനുവേണ്ടിയാണ് പ്രതികൾ കൊലപാതകം നടത്തിയത്.