ന്യൂഡൽഹി: കോവിഡ് വാക്സിനേഷന് വിപുലമായ തയ്യാറെടുപ്പുകളോടെ ഡൽഹി. രാജ്യ തലസ്ഥാനത്ത് 89 വാക്സിൻ കേന്ദ്രങ്ങൾ സജ്ജമാക്കിയതായി കെജ്രിവാൾ സർക്കാർ അറിയിച്ചു. 53 സ്വകാര്യ ആശുപത്രികളിലും വാക്സിനേഷന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കുത്തിവെയ്പ് തുടങ്ങാൻ വെറും അ‍ഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ എല്ലാ ക്രമീകരണങ്ങളും രാജ്യതലസ്ഥാനത്ത് പൂർത്തിയായി. വിമാനമാർഗ്ഗം വാക്സിൻ നാളെ മുതൽ പ്രധാനസംഭരണശാലകളിലെത്തിച്ചു തുടങ്ങും.

കെോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങൾക്ക് തുടക്കത്തിൽ കൂടുതൽ വാക്സിൻ നൽകാനാണ് നിലവിൽ ധാരണയായിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് വാക്സിൻ നൽകുക. പത്തു കോടി കൊവിഷീൽഡ് ഡോസിന് കേന്ദ്രം സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാറുണ്ടാക്കും. കുത്തിവയ്പ് തുടങ്ങാൻ അഞ്ചു ദിവസം ബാക്കി നില്ക്കെ ഇന്ന് പത്തു കോടി ഡോസ് മരുന്നാണ് സർക്കാർ സീറം ഇൻസ്റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ നാലു പ്രധാന സംഭരണ ശാലകളിൽ വാക്സിൻ എത്തിക്കാനുള്ള നടപടിയുടെ ആദ്യ ഘട്ടം നാല് ദിവസത്തിൽ പൂർത്തിയാകും.

രോഗം എവിടെ പടരുന്നു എന്നത് നിരീക്ഷിച്ച് വാക്സിൻ വിതരണം നടപ്പാക്കാനാണ് തീരുമാനം. കേരളം മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ഈ സാഹചര്യത്തിൽ പരിഗണന കിട്ടും. ജില്ലാ കളക്ടർമാർക്കാവും കുത്തിവയ്പ് കേന്ദ്രങ്ങൾ കണ്ടെത്താനുള്ള ചുമതല.

തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക ഉപയോഗിച്ചാവും 50 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ കൊവിഷീൽഡ് ആവും പ്രധാനമായി ഉപയോഗിക്കുക. ആവശ്യത്തിനുള്ള കൊവാക്സിൻ ഡോസിനും കരാർ നല്കും. മരുന്ന് വിതരണത്തിന് തയ്യാറാക്കിയ കൊ വിൻ അപ്ളിക്കേഷനിൽ 76 ലക്ഷം പേർ രജിസ്റ്റർ ചെയ്തു. നാളെ സംസ്ഥാനങ്ങളുമായി നടത്തുന്ന ചർച്ചയ്ക്കു ശേഷം വാക്സീൻ വിതരണത്തിനുള്ള വിശദമായ ബ്ളൂപ്രിൻറ് കേന്ദ്രം പുറത്ത് വിടും.

കോവിഡ്‌ പ്രതിരോധ വാക്‌സിൻ യജ്ഞത്തിന്‌ 16ന്‌ തുടക്കമാകും. പൊങ്കൽ, ലോഹ്രി, മകരസംക്രാന്തി, ബിഹു തുടങ്ങിയ ഉത്സവാഘോഷങ്ങൾ വരാനിരിക്കെയാണ് വാക്‌സിനേഷൻ പ്രക്രിയ‌ വേഗത്തിലാക്കിയത്‌. വെള്ളിയാഴ്‌ച സംഘടിപ്പിച്ച മൂന്നാംഘട്ട ഡ്രൈ റണ്ണിൽ 33 സംസ്ഥാനത്തെ 615 ജില്ലയിലായി 4895 സെഷൻ സംഘടിപ്പിച്ചു. സെറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ നിർമ്മിക്കുന്ന ഒക്‌സ്‌ഫഡ്‌ സർവകലാശാലയുടെ‌ കോവിഷീൽഡും ഭാരത്‌ ബയോടെക് വികസിപ്പിച്ച കോവാക്‌സിനുമാണ് വിതരണം ചെയ്യുക. തിങ്കളാഴ്‌ച മുഖ്യമന്ത്രിമാരുമായി വാക്‌സിനേഷൻ പദ്ധതി പ്രധാനമന്ത്രി ചർച്ചചെയ്യും.

ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ അടക്കമുള്ള മുൻനിര പ്രവർത്തകർക്കാണ്‌ ആദ്യ ഘട്ടത്തിൽ വാക്‌സിനെന്ന് പ്രധാനമന്ത്രി നരേന്ദ്ര‌ മോദി ട്വീറ്റ് ചെയ്തിരുന്നു. കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം ജനുവരി 16ന്‌ ചരിത്രപരമായ ചുവടുവയ്‌പ്‌ നടത്തും. ആ ദിവസംമുതൽ ഇന്ത്യ രാജ്യവ്യാപക വാക്‌സിനേഷൻ പ്രക്രിയക്ക്‌ തുടക്കമിടും. ആഗോളതലത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ പരിപാടി ഇന്ത്യ എങ്ങനെയാണ്‌ നടപ്പാക്കുകയെന്നത്‌ ലോകം ഉറ്റുനോക്കുകയാണെന്നും മോദി പറഞ്ഞു.

ആരോഗ്യപ്രവർത്തകർക്കും കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളുടെ മുൻനിരയിലുള്ളവർക്കുമാണ്‌‌ വാക്‌സിൻ ആദ്യം നൽകുക. ഈ രണ്ട്‌ വിഭാഗത്തിലായി മൂന്ന്‌ കോടിയോളം പേരുണ്ടാകും‌. തുടർന്ന്‌, 50 വയസ്സിനു മുകളിലുള്ളവരെയും 50 വയസ്സിന്‌ താഴെയുള്ളവരിൽ മറ്റ്‌ അസുഖങ്ങളുള്ളവരെയും പരിഗണിക്കും. 27 കോടിയോളം പേരാണ്‌ ഈ വിഭാ​ഗത്തിൽ.