തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ തുടക്കത്തിൽ കൈക്കൊണ്ട തീരുമാനം ഔദ്യോഗിക വസതികൾ നവീകരിക്കാൻ അനാവശ്യമായി തുക ചെലവാക്കില്ല എന്നതായിരുന്നു. എന്നാൽ, തുടക്കത്തിലെ ആദർശം പറച്ചിന് അപ്പുറത്തേക്ക് ഈ കാര്യങ്ങൾ മുന്നോട്ടു പോയില്ല. ആരും ചോദ്യം ചെയ്യാൻ കഴിയാത്ത വിധത്തിലുള്ള ഭൂരിപക്ഷത്തോടെ ഇടതു മുന്നണി അധികാരമേറ്റ ഘട്ടത്തിൽ തുടക്കത്തിൽ തന്നെ ഔദ്യോഗിക വസതിയിലെ നവീകരണ പദ്ധതിയെ കുറിച്ചുള്ള തീരുമാനമാണ് പുറത്തുവന്നത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ 98 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ അനുമതിയായി എന്നതാണ് ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ഒരു പ്രധാന തീരുമാനം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി തയ്യാറാക്കിയ നൽകിയ എസ്റ്റിമേറ്റിനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ക്ലിഫ് ഹൗസിലെ സെക്യൂരിറ്റി ഗാർഡുകൾ, ഡ്രൈവർമാർ, ഗൺമാന്മാർ, അറ്റൻഡർമാർ എന്നിവരുടെ വിശ്രമ മുറികൾ നവീകരിക്കുന്നതിനാണ് 98 ലക്ഷത്തിന്റെ നിർമ്മാണ അനുമതി നൽകി ഉത്തരവിറങ്ങിയിരിക്കുന്നത്.

ടെൻഡറില്ലാതെ കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്. പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ മന്ത്രിമാർ അവരുടെ ഔദ്യോഗിക വസതികളിലും ഓഫീസുകളിലും അറ്റകുറ്റപ്പണിയും മാറ്റങ്ങളും നിർദ്ദേശിക്കാറുണ്ട്. ഇതനുസരിച്ച് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നൽകും. അടിയന്തരമായി ചെയ്യേണ്ട ജോലികൾ ആയതിനാൽ ടെൻഡർ വിളിക്കാതെ അക്രഡിറ്റഡ് കരാറുകാർക്ക് നിർമ്മാണച്ചുമതല കൈമാറുകയാണ് പതിവ്.

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വൻ തുക മുടക്കി മന്ത്രി മന്ദിരങ്ങൾ മോടിപിടിപ്പിച്ചത് വിവാദമായതോടെ അന്നു മന്ത്രിമാരായിരുന്ന കോടിയേരി ബാലകൃഷ്ണനും സി ദിവാകരനും കൂടുതൽ ആരോപണങ്ങൾ ഒഴിവാക്കാൻ ഔദ്യോഗിക വസതി വിട്ട് സ്വന്തം വീടുകളിലേക്ക് മാറിയിരുന്നു. കോടിയേരി 17 ലക്ഷവും ദിവാകരൻ 11 ലക്ഷവുമാണ് അന്നു നവീകരണത്തിനായി ചെലവിട്ടത്.ഉമ്മൻ ചാണ്ടി സർക്കാർ 4.3 കോടി രൂപയാണ് ഭരണമേറ്റപ്പോൾ മന്ത്രി മന്ദിരങ്ങൾ നവീകരിക്കാൻ ചെവാക്കിയത്.

ഒന്നാം പിണറായി സർക്കാർ മന്ത്രി മന്ദിരങ്ങൾ നവീകരിക്കാൻ ആകെ ചെലവാക്കിയ തുക 90 ലക്ഷമെന്നായിരുന്നു 2018ൽ വിവരാവകാശ നിയമ പ്രകാരം പുറത്തുവിട്ട കണക്ക്. അതേസമയം സർക്കാറിന്റെ തുടക്കത്തിൽ തന്നെ മുഖ്യമന്ത്രിയുടെ വസതിയിൽ 98 ലക്ഷത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയേക്കാം. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്ക് നടുവിലൂടെയാണ് കടന്നു പോകുന്നത്. കോവിഡ് വാക്‌സിൻ വാങ്ങാനായി ചലഞ്ച് വഴി സാധാരണക്കാർ അടക്കം ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നുണ്ട്. ഇതാണ് അവസ്ഥ എന്നിരിക്കവേ തെറ്റായ മാതൃകയാണ് സ്വവസതിയിലെ നിർമ്മാണ പ്രവർത്തങ്ങൾ എന്ന ആക്ഷേപത്തിന് ഇടയക്കിയേക്കാം.

ദേശീയ തലത്തിൽ സെൻട്രൽ വിസ്ത നിർമ്മാണത്തിനെതിരെ ഇടതു നേതാക്കൾ അടക്കം രംഗത്തുവന്നിരുന്നു. ഈ ഘട്ടത്തിലാണ് കേരളത്തിൽ ക്ലിഫ്ഹൗസ് നവീകരണം എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനം കടുത്ത സാമ്പത്തി പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടുത്ത മാസം 4 ന് നിയമസഭയിൽ പുതുക്കിയ ബജറ്റ് അവതരിപ്പിക്കാനിരിക്കയാണ്. വരുമാനത്തിലുണ്ടായ ഗണ്യമായ കുറവും പെരുകുന്ന കടവും കോവിഡ് ഉണ്ടാക്കിയ ആഘാതവും മൂലം തകർന്നു കിടക്കുകയാണ് സാമ്പത്തിക നില.

പെൻഷൻ തുക പടി പടിയായി വർദ്ധിപ്പിച്ചും കിറ്റടക്കമുള്ള ആനുകൂല്യങ്ങൾ തുടരാനായി കൂടുതൽ പണം കണ്ടെത്തിയും ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കേണ്ടി വരും. പക്ഷെ നികുതി മേഖലയിലടക്കം വരുമാനത്തിലുണ്ടാകുന്ന ഇടിവാണ് പ്രധാന പ്രതിസന്ധി. വരവ് കുറയുകയും ചെലവ് കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ കടമെടുപ്പ് തുടരുക മാത്രമാണ് തല്കാലത്തേക്കുള്ള പോംവഴി.

സംസ്ഥാന ഖജനാവിൽ നിലവിൽ 3000 കോടിയുണ്ട് എന്നതാണ് ധനമന്ത്രിക്ക് ആശ്വാസം. മാത്രമല്ല റിസർവ് ബാങ്ക് അടുത്തിടെ നൽകിയ ഓവർ ഡ്രാഫ്ട് ഇളവിലൂടെ രണ്ടായിരം കോടി രൂപ കൂടി കിട്ടും. പുതിയ സർക്കാരിന് തുടക്കത്തിൽ മുന്നോട്ടു പോകാൻ ഈ പണം തത്കാലം മതിയെങ്കിലും പ്രതിസന്ധി മറികടക്കാനുള്ള ദീർഘകാല ആശയങ്ങൾ ധനമന്ത്രിക്ക് നടപ്പാക്കിയേ തീരു. പ്രതിസന്ധിയില്ലെന്ന് മുൻ ധന മന്ത്രി തോമസ് ഐസക്ക് ആവർത്തിക്കുമ്പോഴും കണക്കുകൾ നൽകുന്നത് അപായ സൂചനയാണ്.