ന്യൂഡൽഹി: ട്രെയിനിലും റെയിൽവേ സ്റ്റേഷനുകളിലും മാസ്‌ക് ധരിക്കാതെ പ്രവേശിക്കുന്നത് അഞ്ഞൂറു രൂപ പിഴ വിധിക്കാവുന്ന കുറ്റമാക്കി ഉത്തരവിറക്കി. മാസ്‌ക് ധരിക്കാതെ പ്രവേശിക്കുന്നത് റെയിൽവേ ആക്ട് പ്രകാരം കുറ്റകരമാണെന്ന് ഉത്തരവിൽ പറയുന്നു.

കോവിഡ് മാനദണ്ഡം പാലിച്ച് ട്രെയിൻ സർവീസ് നടത്തുന്നതിന് കഴിഞ്ഞ വർഷം മെയ്‌ പതിനൊന്നിനു തന്നെ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു. ഇതിനു പുറമേയാണ് മാസ്‌ക് നിർബന്ധമാക്കിക്കൊണ്ടുള്ള ഇപ്പോഴത്തെ ഉത്തരവ്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ പരിസരം ശുചിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. സ്റ്റേഷനിലും പരിസരത്തും തുപ്പുക, സമാനമായ വിധത്തിൽ വൃത്തിഹീനമായി പെരുമാറുക എന്നിവയ്ക്കൊപ്പമാണ് മാസ്‌ക് ധരിക്കാത്തതും ശിക്ഷിക്കപ്പെടാവുന്ന കുറ്റങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അടുത്ത ആറു മാസത്തേക്കോ പുതിയ ഉത്തരവ് വരുംവരെയോ ആണ് മാസ്‌ക് ധരിക്കുന്നതു നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ്.