ലക്‌നൗ: ഒരു വിവാഹ സത്കാര ഫോട്ടോ ആണ് ഇപ്പോൾ യുപി രാഷ്ട്രീയത്തിൽ മുഖ്യ ചർച്ചാ വിഷയം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് എല്ലാ പാർട്ടികളും കോപ്പുകൂട്ടുന്ന സമയത്ത് ഈ ഫോട്ടോ പരസ്പരം ആരോപണങ്ങൾ ചൊരിയാനും വഴിവച്ചു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്തും, സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവും ഒരുമിച്ചിരിക്കുന്ന ഫോട്ടോ ആണ് വിവാദത്തിന് കാരണം.

ഡൽഹിയിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പേരമകളുടെ വിവാഹ റിസപ്ഷനാണ് വേദി. മുലായം സിങ്ങിന്റെ മകൻ അഖിലേഷ് യാദവിന്റെ കൂട്ടാളികളെ ടാർജറ്റ് ചെയ്തുള്ള ആദായ നികുതി റെയ്ഡുകൾക്ക് തൊട്ടുപിന്നാലെയാണ് വിവാഹ സത്കാരം നടന്നത്. കേന്ദ്ര മന്ത്രി അർജുന് മേഘ് വാളാണ് ചിത്രം ട്വീറ്റ് ചെയ്തത്.

മണിക്കൂറുകൾക്കം സമാജ് വാദി പാർട്ടിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. 'എസ്‌പിയിലെ എസിന്റെ അർത്ഥം സംഘവാദ് 'എന്നാണോ, യുപി കോൺഗ്രസിന്റെ ട്വീറ്റിൽ പരിഹസിച്ചു. ഉടൻ യുപിയിലെ ബിജെപിയുടെ മറുപടി വന്നു. ഒരു ചിത്രം വളരെയേറെ സംസാരിക്കും. രണ്ട് ട്വീറ്റും ഹിന്ദിയിലായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ തുടങ്ങി വിവിഐപികൾ ഏറെയുണ്ടായിരുന്നെങ്കിലും, ഈ ഫോട്ടോയൊണ് രാഷ്ട്രീയ ചർച്ച ആയത്.

അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന യുപിയിൽ, ബിജെപിയുടെ മുഖ്യ എതിരാളി സമാജ് വാദി പാർട്ടിയും അഖിലേഷ് യാദവും ആണ്. ഇരുപക്ഷവും ആരോപണങ്ങൾക്ക് മൂർച്ച കൂട്ടിയിരിക്കുന്ന സമയത്താണ് ഈ കൂടിക്കാഴ്ച ചർച്ചയാകുന്നത്. സമാജ് വാദി പാർട്ടി കോൺഗ്രസ് ആക്രമണത്തിന് മറുപടി നൽകാതിരുന്നില്ല.

വിവാഹ സത്കാര വേദിയിൽ വച്ച് കോൺഗ്രസിന്റെ സഖ്യകക്ഷിയായ എൻസിപിയുടെ നേതാക്കൾ മുലായം സിങ്ങിന്റെ അനുഗ്രഹം തേടുകയുണ്ടായി. എന്താണ് കോൺഗ്രസിന് ഇതേ കുറിച്ച് പറയാനുള്ളത്, എസ്‌പിയുടെ ട്വീറ്റ് ഇങ്ങനെ.

അതേസമയം, യുപിയിൽ തിരഞ്ഞെടുപ്പ് അടുത്തതോടെ, ഇഡി, ആദായനികുതി വകുപ്പ് റെയ്ഡുകളും തുടങ്ങി. 'തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ, ആദായനികുതി വകുപ്പും, ഇഡിയും, സിബിഐയും എല്ലാം വരുമെന്ന് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്. എന്നാൽ, എസ്‌പിയുടെ സൈക്കിൾ( തിരഞ്ഞെടുപ്പ് ചിഹ്നം) അതേവേഗത്തിൽ മുന്നോട്ട് പോകും, ബിജെപിയെ യുപിയിൽനിന്ന് തുടച്ചുനീക്കും, അഖിലേഷ് യാദവിന്റെ കഴിഞ്ഞ ദിവസത്തെ വാക്കുകൾ ഇങ്ങനെയായിരുന്നു.