തിരുവനന്തുപരം:ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കേരളത്തിലെ ജനങ്ങൾ നൽകിയ വലിയ പിന്തുണയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ. മുൻ തെരഞ്ഞെടുപ്പിൽ നിന്നും വ്യത്യസ്തമായി ഇടതിനെതിരെ, പ്രത്യേകിച്ചും മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായി വലിയ കളവുകളും ദുഃഷ്പ്രചാരണവുമാണ് പ്രതിപക്ഷം നടത്തിയിരുന്നതെന്നും വിജയരാഘവൻ പറഞ്ഞു

ഒരു തെരഞ്ഞെടുപ്പ് കാലത്തും ഇത്രയേറെ വിഷലിപ്തമായ അപവാദ പ്രചാരണവും അസത്യവും നാം കേട്ടിട്ടില്ല. എന്നാൽ കേരളത്തിലെ ജനം ആ പ്രചരണം വിശ്വസിച്ചില്ല. ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനത്തോടും കേരള സർക്കാരിന്റെ മികച്ച പ്രവർത്തനത്തോടുമുള്ള പിന്തുണയാണ് ഈ തെരഞ്ഞെടുപ്പിൽ ജനം പ്രകടിപ്പിച്ചത്.

സർക്കാർ വളരെ പ്രയാസകരമായ ഒരു കാലത്തെയാണ് അഭിമുഖീകരിച്ചത്. ഈ സന്ദർഭത്തിലും ജനത്തിന് വേണ്ടിയുള്ള കരുതൽ ഒരു ഘട്ടത്തിലും മാറ്റിവെച്ചില്ല. വികസനത്തിൽ കേരളത്തിന്റെ ഭാവി കൂടി കണ്ട് നിരവധി പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. എന്നാൽ സർക്കാരിനെതിരായ ദുഃഷ്പ്രചാരണം നടത്തി ആരോപണങ്ങൾ കൊണ്ടുവന്ന് വിവാദമുണ്ടാക്കി. കേന്ദ്ര ബിജെപിയിൽ സ്വാധീനം ചെലുത്തി.

സർക്കാരിന്റെ ദൈനംദിന പ്രവർത്തനം പോലും തടയുന്ന രീതിയുണ്ടാക്കി. തെറ്റായ രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കി. ബിജെപി, മുസ്ലിം മതനമൗലികവാദ ശക്തികൾ എന്നിവരായിരുന്നു അത്. ഇവരെ വച്ചാണ് സർക്കാരിനെ അട്ടിമറിക്കാനുള്ള പ്രചാരണം നടത്തിയത്. കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും പ്രചാരണം നടത്തി.ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ജനം അർപ്പിച്ച വിശ്വാസ്യത്തെ വിനയപൂർവ്വം സ്വീകരിച്ച് ജനത്തിനൊപ്പം നിന്ന് മികവാർന്ന പ്രവർത്തനത്തിലൂടെ സർക്കാർ മുന്നോട്ട് പോകും.

യുഡിഎഫിന്റെ അസരവാദ രാഷ്ട്രീയ നിലപാടിന്റെ പ്രതിഫലനമാണ് ഇവിടെ കാണുന്നത്. സംഘപരിവാറിന്റെ ബിജെപി, തലസ്ഥാന നഗരത്തിലെ കോർപറേഷൻ ഭരണം പിടിക്കുമോ എന്നതായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം സ്ഥാനത്ത് തിരുവനന്തപുരത്ത് വിജയിച്ചത് ഒരു പാർട്ടി എന്ന നിലയിൽ ബിജെപിയാണ്. അതിനാൽ നഗരം ബിജെപി പിടിക്കുക, അതുവഴി ഇന്ത്യയിലാകെ വലിയ പ്രചരണം നടത്തുക, ഇപ്പോഴത്തെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് സാധൂകരണം നൽകുക എന്നി ലക്ഷ്യങ്ങൾ അവർക്കുണ്ടായിരുന്നു.

ഇതിലൊക്കെ യുഡിഎഫ് ബിജെപിയെ കോർപറേഷൻ ഭരണത്തിന്റെ നേതൃത്വത്തിൽ എത്തിക്കാൻ എല്ലാ ശ്രമവും നടത്തി. നെടുങ്കാട് എൽഡിഎഫ് സ്ഥാനാർത്ഥി പരാജയപ്പെട്ടപ്പോൾ ബിജെപി തെരഞ്ഞെടുക്കപ്പെട്ടു. 74വോട്ടാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക്. അപ്പോൾ വിജയത്തിന്റെ കാരണം അന്വേഷിക്കേണ്ടതില്ല.

മുഴുവൻ വോട്ടും ബിജെപിക്ക് നൽകുകയായിരുന്നു. ബിജെപി ജയിച്ച വാർഡിൽ പരിശോധന നടത്തിയാൽ യുഡിഎഫ് സ്വയം ബിജെപിക്കായി പിന്മാറിയത് കാണാനാകും. ഇത് ജനം മുൻകൂട്ടി കണ്ടു. ജനം ഇതെല്ലാം മനസിലാക്കി ഇടതുപക്ഷത്തിന് വോട്ട് നൽകി. ലീഗിന് കീഴ്പ്പെട്ട് നിലപാട് സ്വീകരിക്കുന്ന തരത്തിലാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം.

ബിജെപി , വെൽഫെയർപാർട്ടി എന്നിവരുമായി ഒരേ സമയം കൂട്ടുകെട്ടുണ്ടാക്കുക എന്ന അധാർമിക രാഷ്ട്രീയ നിലപാടാണിത്. ജനം ഇതെല്ലാം കാണുന്നുവെന്നും വിജയരാഘവൻ വ്യക്തമാക്കി