കോഴിക്കോട്: പിഎസ് സി സമരക്കാരുമായി ചർച്ച നടത്താനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ചെയ്യാൻ കഴിയാത്ത കാര്യത്തിന്റെ പേരിൽ സമരം നടത്തുന്നവരെ ചർച്ചയ്ക്ക് വിളിച്ചിട്ട് നമുക്ക് പരിഹാരം കാണാൻ കഴിയുമോ അദ്ദേഹം ചോദിച്ചു. കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റിൽപ്പെട്ടവരാണ് സമരം നടത്തുന്നത്. ചർച്ച നടത്തുക എന്നു പറഞ്ഞാൽ പോസ്റ്റീവായ റിസൾട്ട് ഉണ്ടാകണം.

അല്ലാതെ ഉമ്മൻ ചാണ്ടിയെപ്പോലെ എല്ലാവരുമായും ചർച്ച നടത്തിയശേഷം ഒന്നും ചെയ്യാതെ പറ്റിക്കണോ? ചർച്ച നടത്തി സമരക്കാരെ പറ്റിക്കാനില്ല. ആളുകളെപ്പറ്റിക്കുന്ന ഉമ്മൻ ചാണ്ടി ഫോർമുല പിണറായി വിജയൻ ചെയ്യില്ല. കേന്ദ്രത്തിൽ നിയമനനിരോധനം നിലനിൽക്കുമ്പോൾ, കേരളത്തിൽ നിയമന നിരോധനമില്ല. പ്രതിരോധ വകുപ്പിലും റെയിൽവേയിലുമെല്ലാം ആയിരക്കണക്കിന് ഒഴിവുകൾ നികത്താതെ കിടക്കുമ്പോൾ എന്തുകൊണ്ടാണ് ചെന്നിത്തലയും മറ്റും അതിനെതിരെ പ്രതികരിക്കാത്തതെന്നും വിജയരാഘവൻ ചോദിച്ചു.

രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കന്മാർ പന്തലും കെട്ടി കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റുകാർ നടത്തുന്ന സമരപ്പന്തലിന് അപ്പുറത്ത് ഇരിക്കുന്നതിന്റെ യുക്തി പിഎസ് സി ക്കാരെ സഹായിക്കലല്ല എന്ന് വ്യക്തമാണ്. ഇന്നലെ സമരം നടന്നപ്പോഴത്തെ ലക്ഷ്യമെന്തായിരുന്നു. ആദ്യം പൊലീസിനെ ആക്രമിച്ചു. അപ്പോൾ പൊലീസ് പ്രതികരിക്കും. പൊലീസുകാർ പ്രതികരിക്കുന്നത് ബോർഡു നോക്കിയായിരിക്കല്ലല്ലോ.

തൊട്ടടുത്ത് പിഎസ് സിയിലെ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിലെ സമരക്കാർ നടത്തുന്ന സമരത്തെ പൊലീസ് തല്ലിത്തകർത്തു എന്ന വാർത്ത സൃഷ്ടിക്കാനാണ് യുഡിഎഫ് ലക്ഷ്യമിട്ടത്. ആസൂത്രീത നീക്കമാണ് നടത്തിയത്. ആസൂത്രിത കലാപം തലസ്ഥാനത്തുണ്ടാക്കുക. അനുബന്ധ കലാപങ്ങൾ സംസ്ഥാനത്തുടനീളം ഉണ്ടാക്കി തെരഞ്ഞെടുപ്പിന് മുമ്പ് തെരുവിൽ ചോരപ്പുഴ ഉണ്ടാക്കാനാണ് ലക്ഷ്യമിട്ടത്. ഭദ്രമായ സമാധാന അന്തരീക്ഷം തകർക്കുകയാണ് ലക്ഷ്യം. യുഡിഎഫ് അക്രമത്തിൽ നിന്നും പിന്തിരിഞ്ഞ്, ജനാധിപത്യ രീതിയിലേക്ക് തിരിച്ചു വരണമെന്ന് വിജയരാഘവൻ ആവശ്യപ്പെട്ടു.

സർക്കാരിന്റെ പോരായ്മ ചൂണ്ടിക്കാണിക്കാനില്ലാത്തതുകൊണ്ടാണ് യുഡിഎഫ് അക്രമത്തിന്റെ പാതയിലേക്ക് തിരിഞ്ഞത്. ഏറ്റവും അവസാനത്തെ കയ്യായിരുന്നു കാലാവധി കഴിഞ്ഞ ഒന്നോ രണ്ടോ റാങ്ക് ലിസ്റ്റിലെ ആളുകളെ സംഘടിപ്പിച്ച് സമരം നടത്തുകയെന്നത് എന്നും വിജയരാഘവൻ പറഞ്ഞു. അമേരിക്കൻ കമ്പനിക്ക് കേരള തീരത്ത് മൽസ്യ ബന്ധനത്തിന് സർക്കാർ അനുമതി നൽകി എന്ന ചെന്നിത്തലയുടെ ആരോപണം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, നിയമവിരുദ്ധമായി ഒന്നും നടക്കില്ല എന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം.