പാലക്കാട്: ഇടതുപക്ഷവും ബിജെപിയും ഒത്തുകളിക്കുകയാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം അടുത്തിടെ കേട്ട ഏറ്റവും വലിയ തമാശയാണെന്ന് എ.വിജയരാഘവൻ. പൂർണമായും പരാജയപ്പെട്ട നേതാവാണ് കേരളത്തിൽ വന്ന് സർക്കാരിനെതിരേ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണ് രാഹുൽ ഗാന്ധിയുടേത്. കേരള സന്ദർശനം നടത്തുന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ സ്വഭാവം വെച്ചുനോക്കിയാൽ തദ്ദേശ തിരഞ്ഞെടുപ്പിലുൾപ്പടെ കണ്ട കോൺഗ്രസ്- ബിജെപി. ഐക്യത്തെ മറച്ചുവെക്കുകയാണ് അദ്ദേഹം ചെയ്തത്.

കേരളത്തിലെ യഥാർഥ വിഷയങ്ങളെ കുറിച്ചുള്ള അവഗാഹക്കുറവ് അതിലുണ്ട്. പിണറായി വിജയനെ താഴെയിറക്കാൻ മോദിയുടെ സഹായം തേടണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം. അതിന്റെ ഇംഗ്ലീഷ് പരിഭാഷയായി മാറുകയാണ് രാഹുലിന്റെ പ്രസംഗമെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

യു.ഡി.എഫ്-ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടിൽ രാഹുൽ ഗാന്ധിക്ക് നിശബ്ദതയാണെന്നും വിജയരാഘവൻ പറഞ്ഞു. രാഹുൽ ഗാന്ധി എൽ.ഡി.എഫിനെ തകർക്കാനാണ് കേരളത്തിലെത്തിയത്. അദ്ദേഹത്തെ രാഷ്ട്രീയമായി വിമർശിക്കും. അക്കാര്യത്തിൽ രാഹുലിന് ഇളവില്ല. പുതുച്ചേരിയും നഷ്ടപ്പെട്ടതോടെ ഏറ്റവും ദയനീയ അവസ്ഥയിൽ രാഹുൽ എത്തി.

പരാജയപ്പെട്ട കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ കേരളത്തിൽ വന്നുള്ള വസ്തുതകളെ മറച്ചുവെച്ചുള്ള പ്രചാരണം ജനങ്ങൾ നിരാകരിക്കും. ഇടതുപക്ഷം ബിജെപിയുമായി ഒത്തുകളിക്കുന്നുവെന്ന രാഹുലിന്റെ പരാമർശം വലിയ തമാശയാണെന്നും വിജയരാഘവൻ പറഞ്ഞു.