തിരുവനന്തപുരം: കോൺഗ്രസിനെ കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. യുഡിഎഫിന്റെ തകർച്ചയുടെ വേഗത വർധിച്ചുവെന്ന് വിജയരാഘവൻ അഭിപ്രായപ്പെട്ടു. കോൺഗ്രസിൽ വലിയ തകർച്ചയും ശിഥിലീകരണവുമാണ് നടക്കുന്നത്. ഏത് തരം വിദ്യപ്രയോഗിച്ചാലും കേരളത്തിലെ കോൺഗ്രസിൽ തർക്കങ്ങൾ ഇങ്ങനെ മുന്നോട്ടുപോവും. കേരളത്തിൽ കോൺഗ്രസിന് കൃത്യമായ നയങ്ങളില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസ് ദേശീയ തലത്തിൽ തന്നെ ദുർബലപ്പെട്ടുകൊണ്ടിരിക്കുന്നു. ജനവിരുദ്ധമായ ബിജെപി നിലപാടുകളെ പ്രതിരോധിക്കാൻ ആവാത്ത തരത്തിലേക്ക് കേന്ദ്രത്തിലെ കോൺഗ്രസ് ദുർബലപ്പെട്ടു. രാജ്യത്ത് ഭരണമുള്ള മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ചേരിതിരിഞ്ഞ് തർക്കിച്ചുകൊണ്ടിരിക്കുന്നു.

ദേശീയ തലത്തിൽ ശക്തിചോർന്ന കോൺഗ്രസ് പിടിച്ചുനിന്ന സംസ്ഥാനമാണ് കേരളം. തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവും ഇല്ലാത്ത പാർട്ടിയാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടി. കേരളത്തിൽ പർട്ടിക്കുള്ളിലെ തർക്കങ്ങൾ അനന്തമായി മുന്നോട്ട് പോവുകയാണ്. ഇങ്ങനെ പരസ്പരം തർക്കിക്കുന്ന നേതാക്കൾ ഉള്ള പാർട്ടിക്കാണ് സെമി കേഡർപാർട്ടി എന്ന വിചിത്ര പേര് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന് പുറമെ യുഡിഎഫിനൊപ്പം നിൽക്കുന്ന പാർട്ടികളും തകരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലീഗിന് അകത്ത് ആഭ്യന്തര പ്രശ്നങ്ങളാണ്. ആർഎസ്‌പിയിലും സമാന പ്രതിസന്ധികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.