തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂർ , സിസ്റ്റർ സ്റ്റെഫി എന്നിവർ കൂടുതൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. ചൊവ്വാഴ്ച രണ്ടു പ്രതികളും ഹാജരാകാനാണ് സിബിഐ ജഡ്ജി കെ. സനിൽകുമാർ ഉത്തരവിട്ടത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 313 (1) (ബി) പ്രകാരം കൂടുതലായി ചോദ്യം ചെയ്യാനാണ് കോടതി രണ്ടു പ്രതികളെയും വീണ്ടും വിളിച്ചു വരുത്തുന്നത്.

പ്രതികൾക്കെതിരെ കോടതിക്ക് മുമ്പാകെ വന്ന പ്രതികളെ കുറ്റപ്പെടുത്തുന്ന വായ്‌മൊഴി തെളിവുകളുടെയും രേഖാമൂലമുള്ള തെളിവുകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ ഒക്ടോബർ 27 ന് കോടതി പ്രതികളെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രതികളോട് കുറ്റകൃത്യത്തെ കുറിച്ച് നേരിട്ട് ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ ഭാഗമായി അൻപതോളം ചോദ്യങ്ങൾ പ്രതികളോട് ചോദിച്ചിരുന്നു. ഇതിന് ശേഷം വീണ്ടും കൂടുതൽ ചോദ്യങ്ങൾ പ്രതികളോട് ചോദിക്കുവാൻ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി കൂടുതൽ ചോദ്യങ്ങൾ ചോദിക്കുവാൻ ഉത്തരവ് ആയത്.

പ്രോസിക്യൂഷൻ 49 സാക്ഷികളെ കോടതിയിൽ വിസ്തരിച്ചിരുന്നു. പ്രതിഭാഗം ഏക സാക്ഷിയായി പിറവം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സാംസൺ തിങ്കളാഴ്ച സിബിഐ കോടതിയിൽ ഹാജരായെങ്കിലും പ്രതിഭാഗം സാക്ഷിയായി ഇദ്ദേഹത്തെ വിസ്തരിക്കുന്നതിൽ പ്രോസിക്യൂഷന്റെയും കോടതിയുടെയും എതിർപ്പിനെ തുടർന്ന് സാക്ഷിയെ വിസ്തരിക്കുന്നതിൽ നിന്നും പ്രതിഭാഗം പിന്മാറി.

തുടർന്ന് സാക്ഷിയെ പിൻവലിക്കുന്നതായി കാണിച്ച് ഹർജി സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സാക്ഷിയെ വിസ്തരിക്കുന്നതിൽ നിന്നും ഒഴിവാക്കിക്കൊണ്ട് കോടതി ഉത്തരവായി. ഇതോടെ പ്രതിഭാഗത്ത് നിന്ന് ഒരാളെ പോലും പ്രതിഭാഗം തെളിവിലേക്കായി സാക്ഷി വിസ്താരം നടത്താനാവാതെ പ്രതിഭാഗം തെളിവെടുപ്പ് അവസാനിക്കുകയായിരുന്നു.

പ്രതികൾ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് അഭയ കൊല്ലപ്പെടാൻ കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. 1992 മാർച്ച് 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.