ജംഷഡ്പൂർ: പാക്കിസ്ഥാന്റെ റിമോട്ടായി പ്രവർത്തിച്ച മലയാളി ഭീകരനായിരുന്നു ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി അബ്ദുൾ മജീദ് കുട്ടി. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയാണ് ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. ബാബറി മസ്ജിദ് തകർക്കപ്പെട്ട ശേഷം ഇന്ത്യയിൽ പലയിടങ്ങളിലായി സ്‌ഫോടനം നടന്നിരുന്നു. ബോംബെയിൽ അടക്കം സ്‌ഫോടനം നടത്തിയതിന്റെ സൂത്രധാരനായി നിന്നത് ദാവൂദ് ഇബ്രാഹിം ആയിരുന്നു. ദാവൂദിന് സഹായം ചെയ്തു കൊടുത്തിരുന്നവരുടെ കൂട്ടത്തിലായിരുന്നു അബ്ദുൾ മജീദും.

ആയുധങ്ങൾ മോഷ്ടിച്ചതിന് 1996-ൽ ഇയാൾക്കെതിരെ കേസുണ്ട്. 24 വർഷമായി ഇയാൾ ഒളിവിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 106 പിസ്റ്റളുകൾ, 750 കാർട്രിജുകൾ, നാല് കിലോ ആർ.ഡി.എക്‌സ് എന്നിവയാണ് മജീദ്കുട്ടി മോഷ്ടിച്ചതായി പറയപ്പെടുന്നത്. പാക്കിസ്ഥാൻ രഹസ്യന്വേഷണ എജൻസിയുടെ (ISI) നിർദ്ദേശ പ്രകാരം 1997ലെ റിപ്പബ്ലിക്ക് ദിനത്തിൽ മഹാരാഷ്ട്രയിലും, ഗുജറാത്തിലും, സ്‌ഫോടക വസ്തുക്കൾ അയച്ചതിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.

സ്‌ഫോടന ശ്രമം പരാജയപ്പെട്ടതോടയാണ് അബ്ദുൾ മജീദ് കുട്ടി ഒളിവിൽ പോയത്. ഝാർഖണ്ഡിലെ ജംഷഡ്പൂരിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. പാക്കിസ്ഥാൻ ഏജൻസിയുടെ റിമോർട്ടായി പ്രവർത്തിച്ചത് അബ്ദുൾ മജീദാണെന്നും കണ്ടെത്തിയിരുന്നു. പാക്കിസ്ഥാനിൽ നിന്നും ദാവൂദ് ഇബ്രാഹിം അയച്ച സ്ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട് അബ്ദുൾ മജീദ് കുട്ടിക്കെതിരെയുള്ള കേസ് നിലവിലുണ്ട്. മിന്നൽ ഓപ്പറേഷനിലൂടെയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ഉടൻ ഡൽഹിയിൽ എത്തിക്കും.

മലയാളിയാണെന്ന് പറയുമ്പോഴും ഏതു നാട്ടുകാരനാണ് എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ദാവൂദ് സംഘവുമായി ചേർന്നു പ്രവർത്തിക്കുന്ന നിരവധി മലയാളികൾ അക്കാലത്തുണ്ടായിരുന്നു. അതിനിടയിൽ ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രൻ കോവിഡ് ബാധിച്ച് മരിച്ചത് കഴിഞ്ഞ ദിവസം വാർത്തയിൽ നിറഞ്ഞിരുന്നു. ദാവൂദിന്റെ മൂത്ത സഹോദരൻ സാബിർ കസ്‌ക്കറിന്റെ മകൻ സിറാജ് കസ് ക്കർ(38) ആണ് മരിച്ചത്. സിറാജ് കസ്‌ക്കറിന്റെ പിതാവ് സാബിർ കസ്‌ക്കർ ആയിരുന്നു ആദ്യകാലങ്ങളിൽ ദാവൂദിന്റെ ഭീകര സംഘത്തെ നയിച്ചിരുന്നത്.

പിന്നീടുണ്ടായ സംഘർഷഘങ്ങളും രക്ത ചൊരിച്ചിലുകളുമാണ് ദാവൂദിനെ സംഘത്തിന്റെ നേതാവായി ഉയർത്തിയത്. ദാവൂദ് ഇബ്രാഹിം, ടൈഗർ മേമൻ, മുഹമ്മദ് ദോസ എന്നീ മൂന്നുപേരായിരുന്നു 1993 -ലെ ബോംബെ സ്‌ഫോടന പരമ്പര പ്ലാൻ ചെയ്തത്.