കണ്ണൂർ : ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് പരിശോധന എന്ന നിലയിൽ വന്ന വാർത്തകൾ തള്ളി വിജിലൻസ് സംഘം. ഒരു പരാതിയിന്മേൽ മൊഴിയെടുക്കാൻ വന്നതാണെന്നും നിങ്ങൾ കാടുകയറി വാർത്തകൾ നൽകരുതെന്ന് വിജിലൻസ് സംഘം വിശദീകരിച്ചു. അതിനിടെ ഉമ്മൻ ചാണ്ടിയുടെ സർക്കാരിലെ ടൂറിസം മന്ത്രിക്കാണ് അഴിമതിയുടെ ഉത്തരവാദിത്തമെന്ന് അബ്ദുള്ള കുട്ടിയും പ്രതികരിച്ചു. വിജിലൻസ് നടപടിയിൽ അബ്ദുള്ളക്കുട്ടിക്കും പരാതിയൊന്നുമില്ല.

2011-16 കാലത്ത് യുഡിഎഫ് എംഎൽഎയായിരിക്കെ കണ്ണൂർകോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തുന്നതിനായി അബ്ദുള്ളക്കുട്ടി ഒരുകോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ അബ്ദുല്ലക്കുട്ടിയുടെ മൊഴിയെടുക്കാനാണ് വീട്ടിൽ എത്തിയതെന്നും പരിശോധനയെല്ലാന്നും അന്വേഷണസംഘം വ്യക്തമാക്കി. വിജിലൻസ് ഒരു വീട്ടിൽ വന്നാൽ അത് എല്ലാം റൈഡ് ആണെന്നും പരിശോധന എന്നൊക്കെയുള്ള നിലയിൽ വാർത്തകൾ നൽകുന്നത് ശരിയല്ലെന്നും അന്വേഷണ സംഘം പറയുന്നു.

മംഗലാപുരത്ത് സ്ഥിര താമസക്കാരനായ എ പി അബ്ദുള്ളക്കുട്ടി ഇന്നലെ വൈകുന്നേരത്തോടെയാണ് കണ്ണൂരിലെ വീട്ടിലെത്തിയത്. തുടർന്ന് പരാതിയിന്മേൽ മൊഴി രേഖപ്പെടുത്താനാണ് വിജിലൻസ് സംഘം വീട്ടിലെത്തിയേതെന്നും അന്വേഷണ സംഘം കൂട്ടിച്ചേർത്തു. വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘം അബ്ദുള്ളക്കുട്ടിയുടെ കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. ഇതിന് ശേഷം ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് അബ്ദുള്ളക്കുട്ടിയും ആവശ്യപ്പെട്ടു. ക്രമക്കേട് നടന്നുവെന്ന് അബ്ദുള്ളക്കുട്ടിയും സമ്മതിക്കുന്നു.

സ്ഥിരം പദ്ധതിയെന്ന പേരിൽ ആരംഭിച്ച ലൈറ്റ് ആൻഡ് സൗണ്ട് ഷോ വെറും ഒരുദിവസം മാത്രമാണ് നടത്തിയതെന്നും വലിയ തുക ഇതിന്റെ പേരിൽ ക്രമക്കേട് നടത്തിയെന്നുമാണ് പരാതിയിൽ ഉണ്ടായിരുന്നത്. യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്താണ് പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിക്കായി കൊണ്ടുവന്ന ഉപകരണങ്ങളൊക്കെ ഉപയോഗശൂന്യമായി തുരുമ്പെടുത്ത് നശിച്ചുപോയിരുന്നു.

അഴിമതി നടത്തിയത് അന്നത്തെ മന്ത്രിയും ഉദ്യോഗസ്ഥരുമെന്ന് അബ്ദുള്ളക്കുട്ടി

കണ്ണുർ കോട്ടയിൽ ലൈറ്റ് ആൻഡ് ഷോ നടപ്പിലാക്കുന്നതിന്റെ മറവിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് എ.പി.അബ്ദുള്ളക്കുട്ടി മുൻ എംഎ‍ൽഎയെന്ന നിലയിൽ താനാണ് ഇതിന് പ്രൊപ്പോസൽ നൽകിയതെങ്കിലും മറ്റു കാര്യങ്ങൾ അറിയില്ല. അന്നത്തെ ടൂറിസം വകുപ്പ് മന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരുമാണ് അഴിമതിക്ക് ചുക്കാൻ പിടിച്ചത് ഏതോ ഒരു തട്ടിക്കൂട്ട് ഇവന്റ് മാനേജ്‌മെന്റ് കമ്പിനിയെയാണ് അവർ പദ്ധതി നടത്തുന്നതിനായി ഏൽപ്പിച്ചത്.

പിന്നീട് അവർ സാധനങ്ങളടക്കമെടുത്ത് മുങ്ങുകയായിരുന്നു. ഇതു സംബന്ധിച്ച് നേരത്തെ അന്വേഷണം നടക്കേണ്ടതായിരുന്നു അഴിമതിയെന്നു പറഞ്ഞാൽ പോര തീവെട്ടിക്കൊള്ളയാണ് അവർ നടത്തിയത്. എല്ലാവർക്കും അറിയുന്നതു പോലെ വളരെ നന്നായാണ് ലൈറ്റ് ആൻഡ് ഷോയുടെ ഉദ്ഘാടനം നടന്നത്. മമ്മൂട്ടിയുടെയും കാവ്യാ മാധവന്റെയുമൊക്കെ ശബ്ദം ഉപയോഗിച്ചുള്ള പരിപാടിയായിരുന്നു അത്.പിന്നീടത് കാലക്രമേണ നിലയ്ക്കുകയായിരുന്നു. സർക്കാർ പണം നഷ്ടപ്പെട്ട തി നെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും താൻ തെറ്റുകാരനാണെങ്കിൽ ഏതു ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

പദ്ധതി നിലച്ച സമയത്ത് അന്നത്തെ കലക്ടറടക്കമുള്ളവരോട് ഈക്കാര്യം പറഞ്ഞിരുന്നുവെന്നും എന്നാൽ ആരും നടപടിയെടുക്കാൻ തയ്യാറായില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ലൈറ്റ് ആൻഡ് ഷോ പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതിയുടെ പ്രൊപ്പൊ സതുകൊടുക്കുക മാത്രമേ താൻ ചെയ്തിട്ടുള്ളു. ഇത്തരം പദ്ധതികൾ നിർവഹിക്കുന്നതിനുള്ള പണം എംഎ‍ൽഎയുടെ കൈവശം കൂടിയല്ല പോകുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസും അബ്ദുള്ളക്കുട്ടിയുടെ കൂടെയുണ്ടായിരുന്നു. 

2016ൽ കണ്ണൂർ എംഎൽഎ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്. കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡിടിപിസിയുമായി ചേർന്ന് വലിയ പദ്ധതി ആയിരുന്നു വിഭാവനം ചെയ്തിരുന്നത്. യുഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തിരക്കുപിടിച്ചായിരുന്നു പദ്ധതി കൊണ്ടുവന്നത്. പദ്ധതിക്കായി ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചെലവഴിച്ചിരുന്നു. എന്നാൽ 2018-ൽ കണ്ണൂർ കോട്ടയിൽ ഒരു ദിവസത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തിയതൊഴിച്ചാൽ മറ്റൊന്നും ചെയ്തിരുന്നില്ല. ഈ ഇനത്തിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ ഡിടിപിസിയിൽ വിജിലൻസ് പരിശോധന നടത്തുകയും ഇതുമായി ബന്ധപ്പെട്ട് ഫയൽ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായാണ് മൊഴി എടുക്കൽ.

കണ്ണൂരിന് പെരുമയേറ്റിയ നിർമ്മിതിയാണ് സെന്റ് ആഞ്ചലോസ് കോട്ട. വിദേശികളും മഞ്ചേശ്വരം തൊട്ട് പാറശാലവരെയുള്ള സഞ്ചാരികളും എത്തുന്നയിടം. സഞ്ചാരികളുടെ പറുദീസയായിരുന്ന ഈ കോട്ടയിൽ നടത്തിയ 'ലൈറ്റ് ആൻഡ് സൗണ്ട് ഷോ' തട്ടിപ്പാണെന്ന് സിപിഎം ആരോപിച്ചിരുന്നു. അന്ന് കണ്ണൂരിലെ എംഎൽഎയായിരുന്നു അബ്ദുള്ളകുട്ടി. നാലു കോടിയാണ് ചെലവിട്ടത്. 56 മിനിറ്റ് നീളുന്ന പ്രദർശനത്തിൽ കോട്ടയുടെ അഞ്ച് നൂറ്റാണ്ട് നീളുന്ന ചരിത്രവും കണ്ണൂരിന്റെ ചരിത്രവും പ്രദർശിപ്പിക്കാനായിരുന്നു പദ്ധതി. ഇതിൽ വമ്പൻ അഴിമതി ആരോപിച്ചാണ് പരാതി.

2016 ജനുവരി 30ന് നൽകിയ കരാർ പ്രകാരം ഷോ ഒരുക്കാൻ ആറുമാസം വേണം. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഉദ്ഘാടന നാടകം ഘോഷമായി നടത്തിയെങ്കിലും തൊട്ടടുത്ത നാൾ പ്രദർശനം നിർത്തി. ഉമ്മൻ ചാണ്ടിയും എ പി അബ്ദുള്ളക്കുട്ടി എംഎൽഎയും കമ്പനിയിൽ സമ്മർദം ചെലുത്തിയാണ് ഉദ്ഘാടനത്തിന് താൽക്കാലിക പ്രദർശനം തട്ടിക്കൂട്ടിയത് എന്നാണ് ആരോപണം. ഉദ്ഘാടനപ്പിറ്റേന്ന് താൽക്കാലിക സജ്ജീകരങ്ങൾ അഴിച്ച് കരാർചുമതലയുള്ള ബംഗളൂരു സിംപോളിൻ ടെക്നോളജീസ് മടങ്ങി. ലൈറ്റ് ആൻഡ് സൗണ്ട് ഷോ കാണാൻ കോട്ടയിലെത്തുന്നവർ നിരാശരായി. ഇതാണ് വിജിലൻസ് കേസിന് ആധാരം.

2013 ഫെബ്രുവരിയിൽ കണ്ണൂർ ഡി.ടി.പി.സി. ടൂറിസം വകുപ്പ് മുഖേന സമർപ്പിച്ച പദ്ധതിക്ക് 2013-ലെ ബജറ്റിൽ അന്നത്തെ ധനമന്ത്രി കെ.എം.മാണി 3.5 കോടി അനുവദിച്ചിരുന്നു. കണ്ണൂർ കോട്ടയിൽ പ്രത്യേകം ഒരുക്കിയ ശബ്ദവെളിച്ച സംവിധാനത്തിന്റെ അടിസ്ഥാനത്തിൽ അതിമനോഹരമായ ദൃശ്യവിരുന്ന് ഒരുക്കുകയായിരുന്നു ലക്ഷ്യം. ഹൈദരാബാദിലും ഡൽഹിയിലും മറ്റും കോട്ടകളെ കേന്ദ്രീകരിച്ചുള്ള ഇത്തരം ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്നതാണ്. അന്ന് കോൺഗ്രസ് നേതാവായിരുന്ന എ.പി.അബ്ദുള്ളക്കുട്ടി എംഎൽഎ.യുടെ പ്രത്യേക താത്പര്യപ്രകാരമാണ് പദ്ധതിക്ക് ഫണ്ടനുവദിച്ചത്.

പൊതുമേഖലാ സ്ഥാപനമായ കിറ്റ്‌കോയും ബാംഗ്ലൂരിലെ കൃപ ടെലികോമും സംയുക്തമായാണ് പദ്ധതി നടപ്പാക്കാൻ ശ്രമിച്ചത്. വിദേശാഗമനവും അടിമത്തവും പിന്നീട് സ്വാതന്ത്ര്യത്തിന്റെ പ്രകാശവുമാണ് 45 മിനുട്ട് ദൈർഘ്യമുള്ള ഷോവിന്റെ ഇതിവൃത്തം എന്നും അറിയിച്ചിരുന്നു. പക്ഷേ അത് യാഥാർത്ഥ്യമായില്ല.