ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ ചോദ്യം ചെയ്തപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്ത്. ബന്ധുവായ സുഹൃത്തിന്റെ മൊബൈലിൽ നിന്നും നമ്പർ എടുത്താണ് പെൺകുട്ടിയെ വാട്ട്സാപ്പ് വഴി ചാറ്റ് ചെയ്ത് വലയിലാക്കിയത് എന്ന് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്ത കായംകുളം, ആറാട്ടുപുഴ വില്ലേജിൽ വലിയഴീക്കൽ മുറിയിൽ പാലമൂട്ടിൽ വീട്ടിൽ അബീഷ് (19) പറഞ്ഞു. പെൺകുട്ടിയുടെ ബന്ധുവിന്റെ അടുത്ത സുഹൃത്താണ് താനെന്നും സുഹൃത്തിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് നമ്പർ ലഭിച്ചതെന്നുമാണ് ഇയാൾ പറയുന്നത്.

നമ്പർ മൊബൈലിൽ സേവ് ചെയ്ത ശേഷം പെൺകുട്ടിയുടെ ഫോണിലേക്ക് മെസ്സേജ് അയക്കുകയും ഇരുവരും പരിചചയപ്പെടുകയുമായിരുന്നു. രണ്ടാഴ്ച കൊണ്ട് പെൺകുട്ടിയെ പ്രണയത്തിലാക്കിയ ശേഷം പ്രായപൂർത്തിയായാൽ ഉടൻ വിവാഹം കഴിക്കുമെന്നും ഇയാൾ പെൺകുട്ടിയോട് പറഞ്ഞു. 12 വയസ്സുകാരിയായ പെൺകുട്ടി ഇയാളുടെ പ്രലോഭനങ്ങളിൽ വീണു. പതിയെ പെൺകുട്ടിയെ പുകഴ്‌ത്തിപറയുകയും നഗ്‌ന ചിത്രങ്ങൾ അയച്ചു തരാനും ആവശ്യപ്പെട്ടു. പെൺകുട്ടി ഇത് എതിർത്തപ്പോൾ താൻ വിവാഹം കഴിക്കാൻ പോകുന്നയാളാണെന്നും അതിനാൽ ഇത് തെറ്റല്ലെന്നും പറഞ്ഞു. എന്നാൽ പെൺകുട്ടി തയ്യാറായില്ല. ഈ സമയം ഇയാൾ തന്നെ ഇഷ്ടമില്ലാത്തതിനാലും വിശ്വാസമില്ലാത്തതിനാലുമാണ് ചിത്രങ്ങൾ അയച്ചു തരാത്തതെന്നും പറഞ്ഞ് ദേഷ്യപ്പെട്ട് ഫോൺ വച്ചു. ഇതോടെ മാനസിക സമ്മർദ്ദത്തിലായ കുട്ടി ചിത്രങ്ങൾ അയച്ചു കൊടുക്കുകയായിരുന്നു.

ചിത്രങ്ങൾ കയ്യിൽ കിട്ടിയതോടെ പെൺകുട്ടിയെ വശീകരിച്ച് കൊണ്ടു പോകാൻ ഒരു ശ്രമം നടത്തി. പെൺകുട്ടി തയ്യാറാകാതിരുന്നതോടെ ഭീഷണി മുഴക്കാൻ തുടങ്ങി. തന്റെ കൈവശമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും മറ്റുമായിരുന്നു ഭീഷണി. പെൺകുട്ടിയെ കൊണ്ട് പിതാവിന്റെ ഗൂഗിൾ പേ വഴി പണം ഭീഷണിപ്പെടുത്തി ഇയാൾ വാങ്ങിയെടുക്കുകയും ചെയ്തു. അക്കൗണ്ടിൽ നിന്നും പണം പോയ വിവരം അറിഞ്ഞ പിതാവ് നടത്തിയ അന്വേഷണത്തിലാണ് അബീഷിന്റെ ഭീഷണിയെപറ്റി അറിയുന്നത്. ഇതോടെ മകളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. മാനസികമായി തളർന്ന കുട്ടിയെ പിതാവ് ആശവസിപ്പിക്കുകയും പൊലീസിൽ പരാതി പെടാൻ തീരുമാനിക്കുകയുമായിരുന്നു. മാന്നാർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അബീഷിനെ സ്റ്റേഷൻ ഹൗസ് ഓഫീസർ നൂഅമാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

എസ്‌ഐമാരായ ജോർജ്ജ്, ശ്രീകുമാർ, സീനിയർ സി.പി.ഒ ബിന്ദു, സി.പി.ഒ മാരായ സിദ്ദിഖ് ഉൾ അക്‌ബർ, വിഷ്ണുപ്രസാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മൊബൈൽ ഫോണും ഇന്റർനെറ്റും സ്വതന്ത്രമായി ഉപയോഗിക്കാൻ നൽകുന്ന രക്ഷകർത്താക്കൾ ശ്രദ്ധിക്കണമെന്നും കുട്ടികൾ ഇത്തരം ചതിക്കുഴികളിൽ അകപ്പെടുന്നതിനുള്ള സാധ്യത വളരെകൂടുതലായതിനാൽ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം മാതാപിതാക്കളും അദ്ധ്യാപകരും കർശനമായി നിരീക്ഷണവിധേയമാക്കണമെന്നും സിഐ നൂഅമാൻ പറഞ്ഞു.