കായംകുളം: കായംകുളം വള്ളിക്കുന്നം അഭിമന്യൂവിനെ കൊലപ്പെടുത്താൻ കാരണം ചേട്ടൻ അനന്തുവുമായുള്ള മുൻവൈരാഗ്യമെന്ന് പ്രതികൾ. അനന്തുവിനെയാണ് ലക്ഷ്യം വച്ചിരുന്നത്. അനന്തുവിനോട് തോന്നിയ പകയാണ് കൊലക്ക് പിന്നിലെന്നും ആർഎസ്എസ് പ്രവർത്തകൻ കൂടിയായ സജ്ഞയ് ജിത്ത് മൊഴി നൽകി.

കേസിൽ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതി സജ്ഞയ് ജിത്തിന്റേയും സജ്ഞയിക്ക് ഒളിത്താവളം ഒരുക്കിയ വിഷ്ണുവിനേയുമാണ് അറസ്റ്റ് ചെയ്തത്. അനന്തുവിനെ ആക്രമിക്കാനാണ് ഉത്സവസ്ഥലത്ത് സംഘം ചേർന്ന് എത്തിയത്. പിടികൂടുമെന്ന് ഉറപ്പായപ്പോൾ ആണ് കീഴടങ്ങിയതെന്നും സഞ്ജയ് ജിത്ത് മൊഴി നൽകി.

ഇന്നലെയാണ് സജ്ഞയ് ജിത്ത് പാലാരിവട്ടം പൊലീസിൽ കീഴടങ്ങിയത്. കൊലപ്പെട്ട അഭിമന്യൂവിന് ഒപ്പമുണ്ടായിരുന്ന കാശിയുടേയും ആദർശിന്റേയും മൊഴി നിർണായകമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രണ്ട് തവണ സജയ്യുടെ നേതൃത്വത്തിലുള്ള ആർഎസ് എസ് ബിജെപി പ്രവർത്തകർ തങ്ങളുടെ വീട് ആക്രമിച്ചിട്ടുണ്ടെന്ന് അഭിമന്യുവിന്റെ അച്ഛൻ അമ്പിളി കുമാർ വെളിപ്പെടുത്തിയിരുന്നു.

ബുധനാഴ്‌ച്ച രാത്രിയാണ് അഭിമന്യൂ കൊല്ലപ്പെട്ടത്. അഭിമന്യൂവിന് രാഷ്ട്രീയമില്ലെന്നാണ് പിതാവ് അമ്പിളി കുമാർ പറയുന്നത്. അതേസമയം അഭിമന്യൂവിന്റെ സഹോദരൻ ഡിവൈഎഫ്ഐ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനെത്തിയ അഭിമന്യുവും കൂട്ടുകാരുമായി എതിർ സംഘം തർക്കത്തിലേർപ്പെട്ടു. ഇതിനിടെയാണ് അഭിമന്യുവിന് വയറിനു കുത്തേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

അനന്തുവുമായി മുമ്പും ഏറ്റുമുട്ടൽ

മുൻപ് ഏപ്രിൽ ഏഴിന് അനന്തുവുമായി സജയ് ദത്തും സംഘവും വഴക്കുണ്ടാക്കിയിരുന്നു. ഇതിന്റെ പേരിൽ വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ കേസുമുണ്ട്. വഴക്കിന് പ്രതികാരമായി ഉത്സപറമ്പിൽ അനന്തുവെത്തുമ്പോൾ ആക്രമിക്കാനായിരുന്നു സജയ് ദത്തിന്റെയും സംഘത്തിന്റെ പദ്ധതി. എന്നാൽ ഉത്സവത്തിനെത്തിയ അഭിമന്യുവിനെയും രണ്ട് ചങ്ങാതിമാരെയും കണ്ട് സജയ് ദത്ത് ഇവരെ ആക്രമിച്ചു.

അഭിമന്യുവിനൊപ്പം ചങ്ങാതിമാരായ കടുവിനാൽ നഗരൂർ കുറ്റിയിൽ ശിവാനന്ദന്റെ മകൻ ആദർശ്(19), പടയണിവെട്ടം മങ്ങാട്ട് പുത്തൻവീട്ടിൽ ജയപ്രകാശിന്റെ മകൻ പത്താംക്‌ളാസ് വിദ്യാർത്ഥിയായ കാശിനാഥ്(15) എന്നിവർക്കും കുത്തേറ്റു.സംഭവത്തിന് ശേഷം ഒളിവിൽ പോയ സജയ് ദത്ത് കഴിഞ്ഞദിവസം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇയാളുടെ സുഹൃത്തുക്കളും കേസിലെ മറ്റ് പ്രതികളുമായ ആർഎസ്എസ് പ്രവർത്തകർ വള്ളികുന്നം സ്വദേശി അജിത് അച്യുതൻ. ജിഷ്ണു തമ്പി (26) എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സജയ് ദത്തിനെ അരൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. അജിത് അച്യുതനെ കായംകുളം പൊലീസും ജിഷ്ണു തമ്പിയെ രാമമംഗലം പൊലീസ് പിറമാടത്ത് നിന്നും പിടികൂടി.