അബുദാബി: സ്ത്രീപീഡനത്തിനും കൊലപാതകത്തിനുമൊക്കെ വലിയ ശിക്ഷ കൊടുക്കുന്ന രാജ്യമായിട്ടും ഗൾഫ് രാജ്യങ്ങളിൽ ഇത്തരം കുറ്റകൃത്യങ്ങൾ കുറയുന്നില്ല. അബുദാബിയെ ഞെട്ടിച്ച ഒരു സംഭവം ആയിരുന്നു ഇന്നലെ ഉണ്ടായത്. പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും അതു വീഡീയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത ഒരു സംഘം യുവാക്കളെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. യുഎഇ അറ്റോർണി ജനറലാണ് ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യം നടന്ന കാര്യം വെളിപ്പെടുത്തിയത്.

സംഭവം നടന്ന് മണിക്കൂറുകൾക്കകം അബുദാബി പൊലീസിന് പ്രതികളെ പിടികൂടാനായതായി ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഓഫീസ് അറിയിച്ചു. അറ്റോർണി ജനറൽ ഡോ.ഹമദ് സെയിഫ് അൽ ഷംസി തന്നെയാണ് കേസ് അന്വേഷിക്കുന്നത്. ഒരിക്കലും മാപ്പർഹിക്കാത്ത കുറ്റകൃത്യമാണ് പ്രതികൾ നടത്തിയതെന്നും അതുകൊണ്ടാണ് താൻ തന്നെ നേരിട്ട് അന്വേഷണത്തിനിറങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിച്ചിരിക്കും എന്ന് കൂട്ടിച്ചേർത്തു.ഇത്തരെ ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യങ്ങൾ യുഎഇയിൽ വളരെ അപൂർവമാണെന്ന് ഡോ. ഹമദ് സെയിഫ് അൽ ഷംസി പറഞ്ഞു. മറ്റു സർക്കാർ വിഭാഗങ്ങളുമായി ചേർന്ന് പബ്ലിക് പ്രോസിക്യൂഷൻ സമൂഹ സുരക്ഷ ഉറപ്പാക്കും. തങ്ങളുടെ മക്കളുടെ സുരക്ഷയ്ക്ക് അവരുടെ മേൽ രക്ഷിതാക്കളുടെ ഒരു കണ്ണ് എപ്പോഴും വേണമെന്ന് അദ്ദേഹം ഉണർത്തിച്ചു. പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ തന്നെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

വൈകാതെ സംഭവത്തിന്റെ പൂർണമായ റിപ്പോർട്ട് അധികൃതർക്ക് സമർപ്പിക്കപ്പെട്ടു. തുടർന്ന് നടത്തിയ വിശദമായ തിരച്ചിലിൽ പ്രതികളെ അന്നു തന്നെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷന്റെ നേരിട്ടുള്ള നിർദ്ദേശാനുസരണം വളരെ ചടുലമായ നടപടികളാണ് സ്വീകരിച്ചതെന്ന് ഡോ.ഹമദ് സെയിഫ് വ്യക്തമാക്കി.