പാരീസ്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ഒട്ടുമിക്ക രാജ്യങ്ങളിലും കായിക വിനോദങ്ങളും ആരംഭിച്ചിരിക്കുകയാണ്.ഇതേ തുടർന്ന് ഒരു ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച ഫ്രാൻസിലെ ശ്രദ്ധേയ ഇനമായ ടൂർ ഡി ഫ്രാൻസിനിടെ ആരാധകരുടെ അമിതാവേശത്തെ തുടർന്ന് റാലിക്കിടെ അപകടമുണ്ടായി. റാലിക്കിടെയുണ്ടായ അപകടത്തെ തുടർന്ന് വലിയൊരു വിഭാഗം മത്സരാത്ഥികൾക്കും റാലി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ വർഷത്തെ ലോക ചാമ്പ്യൻ ജൂലിയൻ അലാഫിലിപ്പും അപകടത്തിൽ വീണെങ്കിലും അദ്ദേഹം റാലി തുടരുകയും എട്ട് സെക്കന്റിന്റെ വ്യത്യസത്തിൽ വീണ്ടും ചാമ്പ്യനാകുകയും ചെയ്തു. 108 മത്തെ ടൂർ ഡി ഫ്രാൻസ് സൈക്കിൾ റാലിയാണ് നടന്നത്.

ഫ്രാൻസിൽ കൊറോണാ വ്യാപനത്തിൽ ഉണ്ടായ ഗണ്യമായ കുറവിനെ തുടർന്നാണ് നിയന്ത്രണങ്ങളോടെ റാലി നടത്താൻ സർക്കാർ അനുമതി നൽകിയത്. പടിഞ്ഞാറൻ തുറമുഖ നഗരമായ ബ്രെസ്റ്റിൽ നിന്ന് ഉത്സവാന്തരീക്ഷത്തിലാണ് ടൂർ സംഘടിപ്പിച്ചത്. ഇടവേളക്ക് ശേഷം മത്സരങ്ങൾ ആരംഭിച്ചതോടെ ആവേശഭരിതരായ ആരാധകർ തെരുവിലേക്കിറങ്ങി. ആയിരക്കണക്കിന് ആളുകളാണ് ഫ്രാൻസിലെ ബ്രിട്ടാനി ഗ്രാമപ്രദേശങ്ങളിലെ റോഡുകളിൽ മത്സരം കാണാനായി നിരന്നത്. ഈ അമിതാവേശം തന്നെയാണ് വിനയായത്.ഏറെ നാളത്തെ നിയന്ത്രണങ്ങളിൽ അയവ് വന്നതിനാൽ കാണികളിൽ പലരും അശ്രദ്ധമായാണ് കാര്യങ്ങൾ ചെയ്തിരുന്നതെന്ന് റിപ്പോർട്ടുണ്ട്.

പ്ലേക്കാർഡുമായെത്തിയ കാണികൾ സൈക്കിൾ റാലി കടന്ന് പോകുമ്പോൾ സെൽഫികളെടുക്കാനായി ശ്രമിച്ചിരുന്നെന്ന് റാലിയുടെ സംഘാടകർ പറഞ്ഞു. രണ്ട് തവണയാണ് ഇത്തരത്തിൽ റാലിക്കിടെ അപകടമുണ്ടായത്. 197.87 കിലോമീറ്റർ ദൂരമുള്ള റാലിയിലെ ആദ്യ ഏഴര കിലോമീറ്റർ കഴിഞ്ഞപ്പോൾ തന്നെ ആദ്യ അപകടമുണ്ടായി.കാണികളിലൊരാളുടെ കൈയിലിരുന്ന് പ്ലേകാർഡ് മത്സരാർത്ഥികളുടെ നീണ്ടപ്പോൾ മത്സരാർത്ഥികൾ നിയന്ത്രണം തെറ്റി വീഴുകയായിരുന്നു. നല്ല വേഗതയിലായിരുന്നതിനാൽ ഒന്നിന് മുകളിൽ മറ്റൊന്നെന്ന തരത്തിൽ നിരവധി മത്സരാർത്ഥികൾ വീണു.

ചിലർ മത്സരം പാതി വഴിയിൽ ഉപേക്ഷിച്ചപ്പോൾ മറ്റ് ചിലർ മത്സരം തുടർന്നു. എന്നാൽ മത്സരം അവസാനിക്കുന്നതിന് 45 കിലോമീറ്റർ ബാക്കിയുള്ളപ്പോൾ വീണ്ടും സമാനമായ രീതിയിൽ അപകടമുണ്ടായി. പ്രശസ്ത സൈക്കിളിസ്റ്റുകളായ ബ്രിട്ടനിലെ ടാവോ ജിയോഗെഗൻ ഹാർട്ട്, കൊളംബിയൻ മിഗുവൽ ഏഞ്ചൽ ലോപ്പസ് , ടീം ഡിഎസ്എമ്മിലെ ജർമ്മൻ ജാഷ സ്യൂട്ടെർലിൻ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു.മത്സരത്തിൽ വിജയിച്ച ജൂലിയൻ അലഫിലിപ്പിനും പരിക്കേറ്റെങ്കിലും അദ്ദേഹം മത്സരം ഒന്നാം സ്ഥാനത്തോടെ പൂർത്തിയാക്കുകയായിരുന്നു.

'എല്ലാവരും ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ആരാധകരോട് ശ്രദ്ധാലുവായിരിക്കാൻ പറയുന്നുണ്ടായിരുന്നു. ആരാധകർ റോഡിന്റെ വശങ്ങളിൽ ആവേശത്തോടെ തിരിച്ചെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. പക്ഷേ, എല്ലാവരും ദയവായി ശ്രദ്ധയോടെ ഇരിക്കുക.വിജയിച്ച ശേഷം അലഫിലിപ്പ് പറഞ്ഞു.

മത്സരം വിജയകരമാണെന്ന് പറയാൻ കഴിയുമെന്ന് അലഫിലിപ്പ് പറഞ്ഞു. 1934 ൽ ജോർജ്ജ് സ്പീച്ചറിനും 1981 ൽ ബെർണാഡ് ഹിനോൾട്ടിനും ശേഷം മത്സരത്തിന്റെ ആദ്യ ദിവസം മഞ്ഞ ജേഴ്‌സി ധരിച്ച മൂന്നാമത്തെ ഫ്രഞ്ച് ലോക ചാമ്പ്യനാണ് അലഫിലിപ്പ്.മൊത്തം 21 മത്സരങ്ങളാണ് ഉള്ളത്. രണ്ട് മത്സരങ്ങളാണ് ഇതുവരെ കഴിഞ്ഞത്. ജൂൺ 26 നാണ് മത്സരം ആരംഭിച്ചത്. ജൂലൈ 18 ന് സമാപിക്കും. ഫ്രാൻസിലെ വിവിധ ഭൂഭാഗങ്ങളിലൂടെയാണ് റാലികൾ പലതും കടന്ന് പോകുന്നത്.