അബുദാബി: കനത്ത മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറഞ്ഞ് 19 വാഹനങ്ങൾ കൂട്ടിയിടിച്ച് അബുദാബിയിൽ വാഹാനാപകടം.അപകടത്തിൽ ഒരാൾ മരിക്കുകയും 8 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.തൃശൂർ ചെറുചേനം വാക്കേപറമ്പിൽ നൗഷാദാണ് മരണപ്പെട്ടത്. 45 വയസ്സായിരുന്നു.അബുദാബി സെക്യൂരിറ്റി കമ്പനിയിൽ ഡ്രൈവറായ നൗഷാദ് ബസിൽ ജീവനക്കാരുമായി ജോലി സ്ഥലത്തേക്കു പോകവേ അൽമഫ്‌റഖിലായിരുന്നു അപകടം.കനത്ത മഞ്ഞിൽ നൗഷാദ് ഓടിച്ച ബസ് മറ്റൊരു വാഹനവുമായി ഇടിച്ചു. ബസ് നിർത്തി പുറത്തിറങ്ങി നോക്കുന്നതിനിടെ പിന്നിലെത്തിയ വാഹനം ഇടിക്കുകയും 2 വാഹനങ്ങൾക്കിടയിൽപ്പെട്ട നൗഷാദ് തൽക്ഷണം മരിക്കുകയും ചെയ്തു. കാറുകളും വലിയ വാഹനങ്ങളുമാണ് കൂട്ടിയിടിച്ചത്.പരുക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.

നിശ്ചിതദൂരം പാലിക്കാതെ വാഹനങ്ങൾ സഞ്ചരിച്ചതാണ് അപകട കാരണമെന്നും പൊലീസ് വ്യക്തമാക്കി.കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ടെങ്കിലും ദിവസേന വ്യാപ്തി കൂടിവരിയാണ്. ജോലിക്കും വ്യാപാരാവശ്യാർഥവും പുലർച്ചെയാണ് മിക്കവരും യാത്ര ചെയ്യാറ്. കനത്ത മൂടൽമഞ്ഞിൽ രാജ്യത്തെ പല റോഡുകളിലും ഗതാഗത തടസ്സമുണ്ടായി. ഷാർജദുബായ് റോഡുകളിലായിരുന്നു ഏറ്റവുമധികം തിരക്ക്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ ഇത്തിഹാദ് റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ നീങ്ങാൻ ഏറെ നേരമെടുത്തു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ മൂന്നാം നമ്പർ പാലത്തിൽ ദുബായ് ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ കുരുങ്ങിക്കിടന്നു. എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും യാത്രയ്ക്ക് മറ്റു റോഡുകളെ ആശ്രയിക്കണമെന്നും ഷാർജ പൊലീസ് അറിയിപ്പ് നൽകിയിരുന്നു.