ഇടുക്കി: ചിന്നക്കനാൽ 301 കോളനിക്ക് സമീപം കാട്ടാന വൈദ്യുതി ആഘാതമേറ്റ് ചെരിഞ്ഞ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. 301 കോളനി പാൽകുളംകുടിയിൽ സുരേഷ് ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഓഗസ്റ്റ് 13നാണ് 45 വയസ് പ്രായം വരുന്ന പിടിയാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞത്. രണ്ട് മാസമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

കൃഷിയിടങ്ങളിലേയ്ക്ക് കാട്ടാനകൾ കടക്കുന്നത് തടയാൻ സ്ഥാപിച്ചിരുന്ന സോളാർ ഫെൻസിംഗിലേയ്ക്ക് കേബിൾ വഴി വൈദ്യുതി നേരിട്ട് കടത്തി വിട്ടതാണ് അപകടത്തിന് കാരണം. ആനയുടെ സമീപത്ത് നിന്നും കണ്ടെത്തിയ വൈദ്യുതി കമ്പികളുടേയും കേബിളിന്റെയും ബാക്കി ഭാഗം സുരേഷിന്റെ വീട്ടിൽ നിന്നും വനം വകുപ്പ് കണ്ടെത്തിയിരുന്നു.

സംഭവത്തിന് ശേഷം എറണാകുളത്തും ചാറ്റുപാറയിലുമായാണ് സുരേഷ് ഒളിവിൽ കഴിഞ്ഞത്. സുഹൃത്തിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഇരുചക്ര വാഹനം എടുക്കാൻ വന്നപ്പോഴാണ്, സുരേഷ് പിടിയിലായത്. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2017ന് ശേഷം ചിന്നക്കനാലിൽ മൂന്ന് ആനകളാണ് വൈദ്യുത ആഘാതമേറ്റ് ചെരിഞ്ഞത്.