തൊടുപുഴ: അടിമാലിയിൽ യുവാവിന് നേരെ ഉണ്ടായ ആസിഡ് ആക്രമണം യുവതിയുടെ അതിക്രൂരമായ പ്രതികാരമാണ്. സോഷ്യൽ മീഡിയയിൽ തുടങ്ങിയ പ്രണയം തകർന്നതോടെ യുവതി കടുംകൈ ചെയ്യാൻ തയ്യാറെടുക്കുകയായിരുന്നു. ആസിഡ് ആക്രമണത്തിന് വിധേയനായ അരുൺ കുമാർ ഫേസ്‌ബുക്കിലൂടെയാണ് ഷീബയെ പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. എന്നാൽ ഷീബ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്ന് അറിഞ്ഞതോടെ ബന്ധം വേണ്ടെന്നു വയ്ക്കാൻ അരുൺ തീരുമാനിച്ചു.

അതുവരെ ഉണ്ടായിരുന്ന കാമുകന്റെ കെയറിങ് നഷ്ടമായത് ഷീബയെ വല്ലാതെ വേദനിപ്പിച്ചു. ഇതോടെയാണ് അവർ പ്രതികാരത്തിന് തയ്യാറെടുത്തത്. ആദ്യ ഘട്ടത്തിൽ പല വിധത്തിലുള്ള ഭീഷണിയിലൂടെയാണ് അവർ കാമുകനെ വിരട്ടി നിർത്തിയത്. പണം ആവശ്യപ്പെട്ടു കൊണ്ടും നിരന്തരം ശല്യം ചെയ്തു. വഴങ്ങാതെ വന്നതോടെയാണ് ഇതാണ് ക്രൂരമായ ആസിഡ് ആക്രമണത്തിന് തയ്യാറെടുത്ത്ത്.

അരുൺ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നു എന്ന വിവരം കൂടി അറിഞ്ഞതോടെ ഷീബയുടെ സമനില തെറ്റിയ അവസ്ഥയിലിലായത്. ഇതിനിടെയാണ് കാര്യങ്ങൾ സംസാരിക്കാനായി ഇയാളെ അടിമാലിയിലേക്ക് വിളിച്ചു വരുത്തിയത്. പണം വേണമെന്ന് ആവശ്യപ്പെട്ട് ഷീബ അരുണിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ സംസാരിക്കാനാണ് വിളിച്ചുവരുത്തിയതെന്നു പൊലീസ് പറഞ്ഞു.

അടിമാലി ഇരുമ്പുപാലം കത്തോലിക്കാ പള്ളിക്കു സമീപം സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഷീബ അരുണിന്റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് കുപ്പി തട്ടിതെറിപ്പിക്കുന്നതിനിടെ ഷീബയുടെ ദേഹത്തേക്കും ആസിഡ് തെറിച്ചുവീണ് പൊള്ളലേറ്റു. ആക്രമണത്തിനു പിന്നാലെ അവിടെനിന്നും രക്ഷപ്പെട്ട ഷീബ നേരെ ഭർതൃവീട്ടിലേക്കാണ് പോയത്. അരുണിന്റെ കരച്ചിൽ കേട്ടെത്തിയ സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് അരുണിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റി. അരുണിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.

ആസിഡ് ആക്രമണത്തിന് ശേഷം അഞ്ച് ദിവസം ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞു ഷീബ. അപ്രതീക്ഷിത ആക്രമണത്തിനിടെ അരുൺ ആസിഡ് തട്ടിത്തെറിപ്പിച്ചിരുന്നു. ഇതോടെ ആസിഡ് മുഖത്തു വീണ് ഷീബയ്ക്കും പൊള്ളലേറ്റിരുന്നു. വീട്ടിലെത്തിയ ഷീബയോട് ദേഹത്തെ പൊള്ളലിനെ കുറിച്ച് ചോദിച്ചപ്പോൾ തിളച്ച കഞ്ഞിവെള്ളം വീണ് ഉണ്ടായതാണെന്നാണ് മറുപടി പറഞ്ഞത്. ഇതോടെ ആർക്കും സംശയം തോന്നിയതുമില്ല. തുടർന്ന് അഞ്ച് ദിവസത്തോളം ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞു.

ശനിയാഴ്ച വൈകിട്ട് പൊലീസ് വീട്ടിലെത്തിയ അറസ്റ്റു ചെയ്യുന്നതുവരെ വീട്ടുകാർ വിവരം ഒന്നും അറിഞ്ഞതുമില്ല. ഒരു വർഷത്തോളം ഷീബ തിരുവനന്തപുരത്ത് ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന സമയത്താണ് ഷീബയും അരുണും തമ്മിൽ കൂടുതൽ അടുത്തത്. അടിമാലിയിലേക്ക് അരുണിനെ ഷീബ വിളിച്ചു വരുത്തിയത് ഒറ്റയ്ക്ക് എത്തണം എന്ന് എവശ്യപ്പെട്ടായിരുന്നു. അതുകൊണ്ടുതന്നെ സംഭവം ആരും അറിയില്ലെന്നും ഷീബ കരുതി. എന്നാൽ സുഹൃത്തുകൾക്കൊപ്പമാണ് അരുൺ അടിമാലിയിലെത്തിയത്. പരുക്കേറ്റതോടെ പരിഭ്രമിച്ച അരുണും സുഹൃത്തുക്കളും അതിവേഗം അവിടെനിന്നു മടങ്ങി.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിൽസ തേടി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി പൊലീസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു. പള്ളിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. തുടർന്നാണ് ഭർത്താവിന്റെ വീട്ടിൽനിന്ന് ഷീബയെ അറസ്റ്റ് ചെയ്തത്.