എറണാകുളം: മൂന്നാറിൽ ഭൂമിപാട്ടക്കേസിൽ നടൻ ബാബുരാജിന് ആശ്വാസം.കയ്യേറ്റ ഭൂമിയിലെ റിസോർട്ട് പാട്ടത്തിന് നൽകി വഞ്ചിച്ച കേസിൽ നടൻ ബാബുരാജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ബാബുരാജിന്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹരജി വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ബാബുരാജ് ആനവിരട്ടിയിലുള്ള തന്റെ വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ് എന്ന റിസോർട്ട് നേര്യമംഗലം സ്വദേശി അരുൺ കുമാറിന് പാട്ടത്തിനു നൽകി 40ലക്ഷം രൂപ വാങ്ങിയിരുന്നു. പ്രതിമാസം 2.60 ലക്ഷം രൂപ വാടകയും 5000 രൂപ മെയിന്റനൻസും നൽകാമെന്ന കരാറിലാണ് റിസോർട്ട് നൽകിയത്.

എന്നാൽ കൈയേറ്റഭൂമിയിലാണെന്നതിനാൽ റിസോർട്ട് പ്രവർത്തിപ്പിക്കാനാവാത്ത സ്ഥിതി വന്നെന്നും കരുതൽ ധനം തിരിച്ചു ചോദിച്ചിട്ടു നൽകിയില്ലെന്നും അരുൺ കുമാർ പിന്നീട് പരാതി നൽകുകയായിരുന്നു.മൂന്നാർ ആനവിരട്ടി കമ്പിലൈൻ ഭാഗത്ത് വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ്ബ് റിസോർട്ടിന്റെ പേരിലാണ് ബാബു രാജാ പണം തട്ടിയതെന്നാണ് ആരോപണം. സാധുവായ പട്ടയം ഇല്ലാത്തതിന്റെ പേരിൽ റവന്യൂവകുപ്പ് കുടിയൊഴിപ്പിക്കൽ നടപടികൾ ആരംഭിച്ച സ്ഥലത്ത് സ്ഥാപിച്ച റിസോർട്ടും അനുബന്ധ സ്ഥാപനങ്ങളും പാട്ടത്തിന് നൽകി ബാബുരാജ് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് അരുൺകുമാർ പറയുന്നു.

അരുൺകുമാർ നൽകിയ ഹർജ്ജിയിൽ ഏതാനും മാസം മുമ്പ് ബാബുരാജിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ അടിമാലി കോടതി ഉത്തരവായിരുന്നു. ഇതുപ്രകാരം വിശ്വാസ വഞ്ചനയ്ക്ക് പൊലീസ് കേസെടുത്തിരുന്നു.രണ്ട് തവണ നോട്ടീസ് നൽകി വിശദീകരണം തേടാൻ പൊലീസ് ബാബുരാജിനെ വിളിപ്പിച്ചെങ്കിലും അസൗകര്യം അറിയിച്ച് അവധി അപേക്ഷ നൽകുകയായിരുന്നു .ഇനി ഈ കേസിൽ ബാബുരാജിന്റെ അവധി അപേക്ഷ പൊലീസ് സ്വീകരിക്കാനിടയില്ലെന്നാണ് സൂചന.

മൂന്നാർ ആനവിരട്ടി കമ്പിലൈൻ ഭാഗത്ത് 22 കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് നടൻ നടത്തിവന്നിരുന്ന വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ്ബ് എന്ന സ്ഥാപനം. ഇതിൽ 5 കെട്ടിടങ്ങൾക്ക് മാത്രമാണ് പള്ളിവാസൽ പഞ്ചായത്ത് നമ്പറിട്ട് നൽകിയിട്ടുള്ളത്. സ്ഥലത്തിന്റെ പട്ടയം നിലവിലെ ചട്ടങ്ങൾ പ്രകാരം നൽകിയിട്ടുള്ളതല്ലന്ന് വ്യക്തമായ സാഹചര്യത്തിൽ റവന്യൂവകുപ്പ് ഇവിടെ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് റിസോർട്ട് നടത്തിപ്പുകാർക്ക് നോട്ടീസ് നൽകിയിരുന്നു.

ഈ സാഹചര്യം നിലനിൽക്കെ 2020 ഫെബ്രുവരി 26-ന് 40 ലക്ഷം രൂപ ഡിപ്പോസിറ്റും മാസം 3 ലക്ഷ രൂപ വാടകയും പ്രകാരം റിസോർട്ടിന്റെ നടത്തിപ്പ് മാർച്ച് 15 മുതൽ തനിക്ക് നൽകാമെന്ന് കാണിച്ച് ബാബുരാജ് കരാർ തയ്യാറാക്കിയെന്നും ഇതിൻപ്രകാരം രണ്ടുഗഡുക്കളായി താൻ 40 ലക്ഷം രൂപ നൽകിയെന്നും അരുൺകുമാർ പറയുന്നു.

2018-ലും 2020-ലും രണ്ടുതവണ റവന്യൂവകുപ്പ് കുടി ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നെന്നും ഇതും മറച്ചുവച്ചാണ് ബാബുരാജ് താനുമായി കരാറിൽ ഏർപ്പെട്ടതെന്നും അരുൺകുമാർ ആരോപിച്ചു.കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കരാർ പ്രകാരം കാര്യങ്ങൾ മുന്നോട്ട് പോയില്ല. ഇതെത്തുടർന്ന് താൻ നൽകിയ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ബാബുരാജിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ പണം തിരികെ നൽകാൻ നടൻ തയ്യാറായില്ല. ഇതെത്തുടർന്ന് അരുൺകുമാർ കോടതിയെ സമീപിക്കുകയായിരുന്നു.കോടതി നിർദ്ദേശപ്രകാരമാണ് അടിമാലി പൊലീസ് നടനെതിരെ കേസെടുത്തത്.പിന്നാലെയാണ് താരത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

എന്നാൽ കോവിഡ് സാഹചര്യത്തിൽ റിസോർട്ട് പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ വാടകയിനത്തിൽ കുടിശ്ശിക വരുത്തിയെന്നും ഇതു ചോദിച്ചപ്പോഴാണ് തനിക്കെതിരെ കേസ് നൽകിയതെന്നുമാണ് ബാബുരാജ് പറയുന്നത്.