തിരുവനന്തപുരം: പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരേ മോശം പരാമർശം നടത്തിയെന്ന പരാതിയിൽ പി.സി. ജോർജ് എംഎ‍ൽഎ.യെ ശാസിക്കാൻ ശുപാർശ. നിയമസഭ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയാണ് പി.സി. ജോർജിനെതിരായ നടപടിക്ക് ശുപാർശ നൽകിയത്. പീഡനത്തിനിരയായ കന്യാസ്ത്രീയെ അവഹേളിക്കുന്നതരത്തിൽ എംഎ‍ൽഎ. പരാമർശം നടത്തിയെന്നായിരുന്നു പരാതി. ഇക്കാര്യം കമ്മിറ്റി പരിശോധിക്കുകയും എംഎ‍ൽഎ.യുടെ പരാമർശങ്ങൾ അതിരുകടന്നതാണെന്നും വിലയിരുത്തി. തുടർന്നാണ് എംഎ‍ൽഎ.യെ ശാസിക്കാൻ ശുപാർശ ചെയ്തുള്ള റിപ്പോർട്ട് സമർപ്പിച്ചത്.

കമ്മിറ്റിയുടെ ഏഴാം നമ്പർ റിപ്പോർട്ടായാണ് പി.സി. ജോർജിനെതിരായ പരാതി സഭയിൽവെച്ചത്. വനിത കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അടക്കമുള്ളവരാണ് പി.സി. ജോർജിനെതിരേ പരാതി നൽകിയത്.