കൊച്ചി: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷവിമർശനവുമായി നടൻ ദേവൻ. നിലവിലെ രാഷ്ട്രീയ ജീർണതകളുടെ പശ്ചാത്തലത്തിൽ പുതുതായി രൂപീകരിച്ച നവകേരള പീപ്പിൾസ് പാർട്ടിയുടെ നയവിശദീകരണ യോഗത്തിലാണ് ദേവന്റെ വിമർശനം.

ഇടതു സർക്കാർ ജനങ്ങളെ വഞ്ചിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മലയാളികളുടെ ആത്മാഭിമാനത്തെ തകർത്തു. നിലവിലെ രാഷ്ട്രിയ ജീർണതയാണ് പുതിയ പാർട്ടി രൂപീകരിക്കാൻ തന്നെ പ്രേരിപ്പിച്ചത്. സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികൾ അറിഞ്ഞത്. പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും.

പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ ജനങ്ങൾക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ രണ്ടു വർഷത്തിനുള്ളിൽ അദ്ദേഹം ആ വിശ്വാസം തകർത്തു. ശബരിമല വിഷയത്തോടെ ജനങ്ങൾക്ക് അത് മനസിലായി. നിലവിലെ കേരളത്തിലെ മുന്നണികൾക്കുള്ള രാഷ്ട്രീയ ബദലാണ് പുതിയ പാർട്ടി. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കില്ല. സമാന ചിന്താഗതിയുള്ളവർക്ക് പിന്തുണ നൽകും. ബിജെപി നേതൃത്വം താനുമായി ചർച്ച നടത്തി. എന്നാൽ തന്റെ വ്യക്തിത്വം ആർക്കും അടിയറവെയ്ക്കാൻ തയാറല്ലാത്തതിനാൽ ബിജെപിയിൽ ചേരില്ലെന്നും ദേവൻ വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ താരസംഘടനയായ അമ്മയുടെ നിലപാട് ശരിയല്ലെന്നും ദേവൻ പറഞ്ഞു. മൊഴി മാറ്റിയ താരങ്ങളുടെ നടപടി തീർത്തും തെറ്റായിരുന്നു. ഇക്കാര്യത്തിൽ താനല്ല അഭിപ്രായം പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.