കണ്ണൂർ: നടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ താൻ ഇരയോടൊപ്പമാണെന്ന് തെന്നിന്ത്യയിലെ പ്രമുഖ നടനും അമ്മയിലെ അംഗവുമായ രവീന്ദ്രൻ പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. അമ്മയെന്ന സംഘടന നടിയോടൊപ്പമാണെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ല. സംഭവം നടക്കുമ്പോൾ താൻ മിഡിൽ ഈസ്റ്റിലായിരുന്നു അതു കൊണ്ടു തന്നെ കേസിനെ കുറിച്ചു കൂടുതൽ കാര്യങ്ങൾ അറിയില്ല. മലയാളികളുടെ സമീപനത്തിന്റെ പ്രശ്‌നമാണിത്.

സ്ത്രീകൾ എപ്പോഴും ഏതു നാട്ടിലും സുരക്ഷിതരായിരിക്കണം അവർ അക്രമിക്കപ്പെടാൻ പാടില്ല മലയാളി ഇനിയെങ്കിലും ഈക്കാര്യത്തിൽ മനോഭാവം മാറ്റണമെന്നും രവീന്ദ്രൻ പറഞ്ഞു അമ്മയുടെ ഭാരവാഹിത്വത്തിൽ വനിതാ പ്രാതിനിധ്യം കൂടുന്നത് നല്ല കാര്യമാണ്. ഇനിയും വനിതാ പ്രാതിനിധ്യം കൂടേണ്ടതുണ്ട്.

സിനിമ എപ്പോഴും തിയേറ്ററിൽ പോയി കാണാനാണ് താൻ ഇഷ്ടപ്പെട്ടുന്നതെന്നും രവീന്ദ്രൻ പറഞ്ഞു. ആൾക്കൂട്ടത്തിനിടെയിൽ ശബ്ദ തിമിർപ്പോടെ സിനിമ കാണാനാണ് താൻ ഇഷ്ടപ്പെടുന്നത്. എന്നാൽ ഒ.ടി.ടി പ്‌ളാറ്റ്‌ഫോമുകൾ നൽകുന്ന പുതിയ സാധ്യതകളെ തള്ളിക്കളയാൻ ആർക്കും കഴിയില്ലെന്നും രവീന്ദ്രൻ പറഞ്ഞു. പുതു തലമുറയിൽ ചലച്ചിത്ര 'അവബോധം വളർത്താൻ കൊച്ചി മെട്രോ ഷോർട് ഫിലിം ഫെസ്റ്റ് കൂത്തുപറമ്പ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ദൃശ്യഭാഷാ സാക്ഷരത പദ്ധതി നടപ്പാക്കുമെന്ന് രവീന്ദ്രൻ അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി ജനുവരി 11ന് ഏകദിന പഠനകളരി സംഘടിപ്പിക്കും. കൂത്തുപറമ്പ് പുറക്കളത്തെ മണ്ടോത്ത് ഗസ്റ്റ് ഹൗസിൽ സംഘടിപ്പിക്കുന്ന ഏകദിന ശിൽപ്പശാലയിൽ ദൃശ്യഭാഷാ സാക്ഷരതയെ കുറിച്ചുള്ള പഠന ക്ലാസും ചലച്ചിത്ര നിർമ്മാണ രീതികളെ കുറിച്ചും പ്രായോഗിക പഠന ക്ലാസുണ്ടാവും. ശിൽപ്പശാലയിൽ മികവ് തെളിയിക്കുന്ന തെരഞ്ഞെടുക്കപ്പെടുന്നവരെ സാദിഖ് കാവിൽ തിരക്കഥ എഴുതിയ ഹ്രസ്വചിത്ര നിർമ്മാണത്തിൽ സഹകരിപ്പിക്കുമെന്ന് രവീന്ദ്രൻ അറിയിച്ചു.

ഇതുകൂടാതെ ജനുവരി അവസാനവാരം ത്രിദിന ചലച്ചിത്ര നിർമ്മാണ പഠനകളരിയും ക്യാമറ അടക്കമുള്ള ചലച്ചിത്ര നിർമ്മാണ ഉപകരണങ്ങളുടെ പരിശീലനവും നൽകുമെന്നും അദ്ദേഹം അറിയിച്ചു. വാർത്താ സമ്മേളനത്തിൽ മൊയ്തൂടി വി മണ്ടോത്ത്, റെജി തോണിയൻ, ഹാരിസ് മൊട്ടമ്മൽ, രാജീവ് കൂത്തുപറമ്പ് പങ്കെടുത്തു.