മുംബൈ: കർഷകരുടെ ട്രാക്ടർ റാലിക്കിടെ രാജ്യതലസ്ഥാനത്ത് അരങ്ങേറിയ സംഭവ വികാസങ്ങളിൽ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തി. ഇതിനിടെ കർഷകർക്കൊപ്പമാണെന്ന് ആവർത്തിച്ചു നടൻ സിദ്ധാർത്ഥ് രംഗത്തുവന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ ചരിത്രം ഓർമിപ്പിച്ചുള്ള പ്രതികരണം. ഒരു ആരാധനാലയം തകർത്ത് ഇല്ലാതാക്കിയവരാണ് ഇന്ന് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാൻ പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

'ഒരു ആരാധനാലയം തകർത്ത് ഇല്ലാതാക്കിയവരെ നമ്മൾ ആഘോഷിക്കുകയും, നിയമപരമായി കുറ്റവിമുക്തരാക്കുകയും ചെയ്തു. അത്തരത്തിലുള്ള ഹീനമായ അക്രമങ്ങൾ ചെയ്തവരാണോ ഇന്ന് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാൻ പറയുന്നത്. വല്ലാത്ത മലക്കംമറച്ചിൽ തന്നെ. അഭിപ്രായ വ്യത്യാസം തന്നെയല്ലെ ദേശസ്നേഹം. ഹാപ്പി റിപ്പബ്ലിക് ഡേ. ജയ് ശ്രീ റാം' സിദ്ധാർഥ് ട്വീറ്റ് ചെയ്തു.

അതേസമയം ട്രാക്ടർ റാലിക്കിടെ രാജ്യതലസ്ഥാനത്ത് അരങ്ങേറിയ സംഭവവികാസങ്ങളിൽ കേസെടുത്ത് പൊലീസ്. ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 22 കേസുകളാണ് ഇതുവരെ പൊലീസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ മുന്നൂറോളം പൊലീസുകാർക്ക് പരുക്കേറ്റെന്നും അധികൃതർ അറിയിച്ചു. അതേസമയം, ചെങ്കോട്ടയിൽ പതാക ഉയർത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞു. പഞ്ചാബിലെ തരൻ സ്വദേശി ജുഗ്രാജ് സിങ്ങാണ് പതാക ഉയർത്തിയതെന്ന് പൊലീസ് അറിയിച്ചു.