കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസൻ വെന്റിലേറ്ററിൽ. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടർന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പ്രതികരിച്ചു.

മാർച്ച് 30നാണ് നെഞ്ചുവേദനയേത്തുടർന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആൻജിയോഗ്രാം പരിശോധനയിൽ നടന് ട്രിപ്പിൾ വെസ്സൽ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടൽ) കണ്ടെത്തി. ഇതേത്തുടർന്ന് മാർച്ച് 31 വ്യാഴാഴ്‌ച്ച ബൈപാസ് സർജറിക്ക് വിധേയനാക്കി. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു. വെന്റിലേറ്ററിൽ നിന്ന് മാറ്റിയതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

ഉയർന്ന രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും ശ്രീനിവാസൻ മുൻപ് പല തവണ ചികിത്സ തേടിയിട്ടുണ്ട്. 66കാരനായ നടന് ഹൃദ്രോഗമുള്ളതായും മുൻപ് ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.