പണിക്കൻക്കുടി: ഇടുക്കി പണിക്കൻക്കുടി സ്വദേശിനിയായ വീട്ടമ്മയുടെ തിരോധാനത്തിൽ വഴിത്തിരിവ്. മൂന്നാഴ്‌ച്ചകൾക്ക് മുൻപെ കാണാതായ വീട്ടമ്മയുടെ മൃതദ്ദേഹം ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ വീട്ടിൽ കണ്ടെത്തി. 45 കാരിയായ സിന്ധുവിന്റെ മൃതദ്ദേഹം ബിനോയിയുടെ അടുക്കളയിൽ കുഴിച്ചിട്ട നിലയിലണ് കണ്ടെത്തിയത്.സിന്ധുവിനെ കാണാതായി മൂന്നാഴ്്ച്ച പിന്നിട്ടിട്ടും ഒരു വിവരവുമില്ലാത്ത സാഹചര്യത്തിൽ തിരോധാനത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്‌ച്ച മൃതദേഹം കണ്ടത്.

കഴിഞ്ഞ മാസം 12 നാണ് സിന്ധുവിനെ ദുരൂഹസാഹചര്യത്തിൽ കാണാതായത്്. തുടർന്ന് കുടുംബം വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെ അയൽക്കാരനായ ബിനോയി ഒളിവിൽ പോയി. ഇതാണ് സിന്ധുവിന്റെ ബന്ധുക്കളുടെ ആരോപണം ശക്തിപ്പെടുത്തിയത്. സിന്ധുവിനെ കാണാതായതിന്റെ തലേന്ന് ഇവിടെ വഴക്ക് ഉണ്ടായതായും ബന്ധുക്കൾ പറയുന്നു.

ഭർത്താവുമായി പിണങ്ങി പണിക്കൻകുടിയിലെ വാടകവീട്ടിലായിരുന്നു സിന്ധു ആദ്യം താമസിച്ചിരുന്നത്. പിന്നീട് ബിനോയിയുമായി അടുപ്പത്തിലാവുകയും ഇയാളോടൊപ്പം താമസം ആരംഭിക്കുകയും ചെയ്തു. അടുത്തിടെ ഇരുവരും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. സിന്ധുവിനെ ബിനോയ് നിരന്തരം മർദിച്ചിരുന്നതായും സിന്ധുവിന്റെ അമ്മ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.സിന്ധുവിനെ കാണാതായതിന് ശേഷം ബിനോയിയുടെ പെരുമാറ്റത്തിലും സംസാരത്തിലും ഉണ്ടായ സംശയമാണ് പരാതിക്ക് ഇടയാക്കിയത്.

സിന്ധുവിന്റെ മകനെ ബന്ധുവീട്ടിൽ ഏൽപ്പിച്ചശേഷമാണ് ഇയാൾ നാടുവിട്ടത്.പൊലീസ് ഇയാളെ കണ്ടെത്താൻ അന്വേഷണം നടത്തിവരുന്നതിന് ഇടെയാണ് ബിനോയിയുടെ വീട്ടിൽനിന്ന് സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയത്. സിന്ധുവിനെ കൊലപ്പെടുത്തിയശേഷം ബിനോയ് തന്നെ മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിട്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതിനിടെ, ബിനോയിയെ കണ്ടെത്താൻ അയൽസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

മൃതദേഹം വീട്ടുകാർ തിരിച്ചറിഞ്ഞു.സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയ പശ്ചാത്തലത്തിൽ സമഗ്രമായ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പൊലീസ്. സിന്ധുവിനെ കാണാതായ സമയത്ത് പൊലീസ് അന്വേഷണത്തിൽ അലംഭാവം കാണിച്ചതായും ബന്ധുക്കൾ ആരോപിച്ചിരുന്നു.