തൃശൂർ: തൃശൂർ വെറ്റിലപ്പാറയിൽ ആദിവാസി ബാലനെ മർദിച്ച സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ.കുറ്റിച്ചിറ സ്വദേശി മധുവിനെയാണ് പൊലീസ് പിടികൂടിയത്. ജ്യുവനൈൽ ജസ്റ്റിസ് ആക്ട്, എസ്‌സി, എസ്ടി പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കും. വെറ്റിലപ്പാറ പ്രീ മെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥിക്ക് ഇന്നലെയാണ് മർദനമേറ്റത്.

വെറ്റിലപ്പാറയിൽ ആദിവാസി ബാലനെ മർദ്ദിച്ച സംഭവത്തിൽ സർക്കാർ പ്രീ മെട്രിക് ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് മന്ത്രി കെ രാധാകൃഷ്ണൻ പട്ടിക വർഗ ഡയറക്ടറോട് റിപ്പോർട്ടും തേടി. വെറ്റിലപ്പാറ സർക്കാർ പ്രീ മെട്രിക് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന പത്താം ക്ലാസുകാരനെയാണ് സുരക്ഷാ ജീവനക്കാരൻ മർദ്ദിച്ചത്. സംഭവത്തിൽ പൊലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

സംഭവത്തിൽ സ്വമേധയാ കേസെടുത്ത എസ്സി, എസ്ടി കമ്മീഷൻ ജില്ലാ കളക്ടറോടും എസ്‌പിയോടും ട്രൈബൽ ഓഫീസറോടും റിപ്പോർട്ട് തേടി. പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇപ്പോൾ മധുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അടിച്ചിൽ തൊട്ടി ഊരിലെ കുട്ടിക്കാണ് മർദ്ദനമേറ്റത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

ഡസ്‌കിൽ തട്ടി പാട്ടുപാടുന്നതിനിടെ പിന്നിലൂടെയെത്തിയ സുരക്ഷാ ജീവനക്കാരനായ മധു എന്നയാൾ മുളവടിവച്ച് പുറത്തടിക്കുകയായിരുന്നെന്നാണ് വിദ്യാർത്ഥിയുടെ മൊഴി. ആദ്യം ഹോസ്റ്റൽ വാർഡനോടും പിന്നീട് സ്‌കൂളിലെത്തി അദ്ധ്യാപികയോടും കുട്ടി പരാതി പറഞ്ഞു. സ്‌കൂൾ അദ്ധ്യാപിക മാതാപിതാക്കളെ വിളിച്ച് വിവരമറിയിച്ചു. വിദ്യാർത്ഥിയെ ആദ്യം വെറ്റിലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ചാലക്കുടി താലൂക്ക് ഓഫീസിലുമെത്തിച്ച് ചികിത്സ നൽകി.