കൽപറ്റ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ മൈസൂരിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച സംഭവം പുറം ലോകം അറിഞ്ഞത് വീട്ടുകാരുടെ ഇടപെടൽ കാരണം. പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. പ്രണയം നടിച്ചായിരുന്നു പീഡനം.

വയനാട് കമ്പളക്കാട് സ്വദേശി മുഹമ്മദ് നൗഫൽ, കണിയാമ്പറ്റ സ്വദേശി ഷമീം എന്നിവരാണ് അറസ്റ്റിലായത്. പുതുവത്സര തലേന്നാണ് സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികളെ പ്രതികൾ മൈസൂരിലെ ലോഡ്ജിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. പെൺകുട്ടികളുമായി പ്രതികൾ ഫോൺ വഴി ബന്ധം സ്ഥാപിക്കുകയായിരുന്നു. മാസങ്ങളോളമായി ഇരുവരും ഈ രണ്ട് പെൺകുട്ടികളുമായി ഫോണിൽ ബന്ധപ്പെടാറുണ്ട്.

ന്യൂഇയർ ആഘോഷിക്കാനെന്ന പേരിലാണ് ഇരവരും പെൺകുട്ടികളെ മൈസൂരിലേക്ക് കൊണ്ട് പോയത്. മൈസൂരിലെ ലോഡ്ജിൽ മുറിയെടുത്ത് പെൺകുട്ടികളെ അവിടെയത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടികളിൽ ഒരാളുടെ വീട്ടുകാർ പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് നൽകിയ പരാതിയെ തുടർന്നാണ് പീഡന വിവരം പുറത്തറിയുന്നത്.

പ്രതികൾക്ക് 18ഉം19ഉം വയസ്സ് പ്രായമാണുള്ളത്. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരവും,പട്ടികജാതി പട്ടിക വർഗ അതിക്രമം നിരോധന നിയമപ്രകാരവും പൊലീസ് കേസെടുത്തു. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്‌പിയാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ പോക്സോ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാന്റ് ചെയ്തു.

പുതുവത്സരത്തിന്റെ തലേന്ന് പെൺകുട്ടികളെ ബൈക്കിൽ കയറ്റി മൈസൂരിൽ കൊണ്ടുപോയി മുറിയെടുക്കുകയും പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് തിരിച്ചെത്തിക്കുകയായിരുന്നു. ഇതിന് മുമ്പു തന്നെ മകളെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയിൽ പൊലീസിന്റെ അന്വേഷണം തുടങ്ങിയിരുന്നു.

ഈ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. ചോദ്യംചെയ്യലിൽ മറ്റൊരു പെൺകുട്ടി കൂടിയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഈ പെൺകുട്ടികളുടെ ഇളയ സഹോദരനും ഇവരോടൊപ്പം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.